Kerala Pranamam

പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ‘ഇന്‍ഡ്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ഡല്‍ഹി: ഇന്‍ഡ്യ എന്ന പേര് പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്‍ഡ്യ എന്ന പേര് ഉപയോഗിക്കാനാവില്ലെന്നാണ് ഹരജിക്കാരുടെ വാദം.അഡ്വ. വൈഭവ് സിങ്ങാണ് ഹൈക്കോടതിയില്‍ ആവശ്യം ഉന്നയിച്ചത്.ഇന്‍ഡ്യ എന്ന പേര് പ്രതിപക്ഷ കൂട്ടായ്മ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സല്‍പേരിന് എതിരാണെന്നാണ് ഹരജിക്കാരന്റെ വാദം. ഈ പൊതുതാത്പര്യ ഹരജി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടി.പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് ഇന്‍ഡ്യ (ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സഖ്യത്തിന് നല്‍കിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരുമിച്ച് നേരിടാനാണ് തീരുമാനം. സഖ്യത്തിന്റെ ആദ്യ യോഗം പറ്റ്‌നയിലും രണ്ടാമത്തെ യോഗം ബംഗളൂരുവിലുമാണ് നടന്നത്. പട്നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കില്‍ ബെംഗളൂരുവില്‍ പാര്‍ട്ടികളുടെ എണ്ണം 26 ആയി ഉയര്‍ന്നു.
മൂന്നാമത്തെ യോഗം മുംബൈയിലാണ് നടക്കുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം നടക്കുക. ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പിയുടെ ശരദ് പവാര്‍ വിഭാഗവും ആതിഥേയത്വം വഹിക്കും. മുംബൈയില്‍ സംയുക്ത റാലി നടത്താന്‍ പദ്ധതിയുണ്ടെങ്കിലും യോഗം ചേരുന്ന സമയത്തെ സംസ്ഥാനത്തെ കാലാവസ്ഥ പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.കോഡിനേഷന്‍ കമ്മിറ്റിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.എ.പി, ജെഡി(യു), ആര്‍.ജെ.ഡി, ശിവസേന (ഉദ്ധവ് പക്ഷം), എന്‍.സി.പി, ജെ.എം.എം, സമാജ്വാദി പാര്‍ട്ടി, സി.പി.എം എന്നിങ്ങനെ 11 പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉണ്ടാകും.