Kerala Pranamam

ബസ് സ്റ്റാന്‍ഡ് റോഡ് ‘കുള’മായി വാഹനയാത്ര ദുരിതത്തില്‍

കട്ടപ്പന: ഇടശേരി ജംഗ്ഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള പാത തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുന്നു. കുന്തളംപാറ റോഡില്‍ നിന്നുള്ള അപ്രോച്ച് റോഡ് എത്തിച്ചേരുന്ന ഭാഗം ഉള്‍പ്പെടെ ടാറിംഗ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും ഇടശേരി ജംഗ്ഷനില്‍ നിന്ന് സ്റ്റാന്‍ഡിലേക്ക് എത്തുന്ന പാതയില്‍ പല സ്ഥലങ്ങളിലായി ടാറിംഗ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. സഹകരണ ആശുപത്രിയില്‍ എത്തുന്ന രോഗികളുമായി എത്തുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. വീതി കുറഞ്ഞ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായി. കൂടാതെ ഇരുവശവും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് കാല്‍നടയാത്രികരും ബുദ്ധിമുട്ടിലാണ്. കൂടാതെ നഗരത്തിലെ മറ്റ് ചെറുപാതകളുടെ സ്ഥിതിയും വിഭിന്നമല്ല. റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വ്യാപാരികളെ അണിനിരത്തി സമരം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ. കട്ടപ്പന ഈസ്റ്റ് മേഖല സെക്രട്ടറിയും വ്യാപാരിയുമായ ഫൈസല്‍ ജാഫര്‍ പറഞ്ഞു.ജില്ലയില്‍ ഒട്ടുമിക്ക റോഡുകളിലും ചെറുതുംവലുതുമായ കുഴികള്‍ കൂടിവരുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകള്‍ ഒഴികെ പലയിടത്തും ഇത് ഏറിവരുകയാണ്. റോഡ് നിര്‍മ്മിച്ച കരാറുകാര്‍ തന്നെ പിന്നീട് റോഡിലുണ്ടാകുന്ന കുഴികള്‍ അടയ്ക്കാന്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ ഇവര്‍ ഇക്കാര്യം ശ്രദ്ധിക്കാറേ ഇല്ല. അധികൃതര്‍ അവരുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മെനക്കെടുകയുമില്ല. നാട്ടുകാരും വാഹനയാത്രക്കാരും റോഡിലെ കുഴികള്‍ സംബന്ധിച്ച് പരാതി പറയുമ്‌ബോള്‍ സാധാരണപോലെ കുഴിയടക്കലുമായി പൊതുമരാമത്ത് വിഭാഗം ഇറങ്ങും. റോഡ് നിര്‍മ്മിച്ചിരിക്കുന്ന രീതിയുമായി ഒട്ടും പൊരുത്തപ്പെടാതെവരുന്നതോടെ ടാറിങ്ങുകള്‍ തമ്മില്‍ യോജിക്കാതെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നികത്തിയ കുഴി വീണ്ടും പഴയപടിയാകും.