Kerala Pranamam

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്തില്‍ 2 മരണം

ഗുജറാത്തില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. 45 ഗ്രാമങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഗുജറാത്തില്‍ വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ഇത് വരെ 524 മരങ്ങള്‍ കടപുഴകിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. സൗരാഷ്ട്രയിലും കച്ച് മേഖയിലും റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭുജിലും ശക്തമായ മഴ തുടരുന്നു.മോര്‍ബിയില്‍ വൈദ്യുത പോസ്റ്റുകളും കമ്പികളും തകര്‍ന്നു. പോര്‍ബന്തറില്‍ വ്യാപക നാശനഷ്ടം. ദ്വാരകയില്‍ മരം വീണു മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകി വീണിട്ടുണ്ട്. അഹമ്മദാബാദില്‍ ഒമ്പത് സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായി. അഞ്ച് സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് റോഡുഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലുമായി ഇതുവരെ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും ഗുജറാത്തിലെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവില്‍ ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ചിലെ ജഖുവിന് മുകളിലൂടെ കടന്നുപോകുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെ തെക്കന്‍ പാകിസ്ഥാന്‍ വഴി രാജസ്ഥാനിലെ ബാര്‍മറിലേക്ക് എത്തും.