Kerala Pranamam

ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കശാപ്പ് ചെയ്യുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിച്ചതിനെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേ ഗുജറാത്ത് സര്‍ക്കാരിനോട് കടുത്ത ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച് സുപ്രീം കോടതി.’പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സാഹചര്യത്തില്‍ 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച പ്രതികളെ എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാര്‍ക്ക് മോചന ഇളവ് നല്‍കാത്തത്?’ ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ച് ചോദിച്ചു.’14 വര്‍ഷത്തിന് ശേഷം അവരെ വിട്ടയക്കുന്നതിലൂടെ ഈ നിയമം കൊടുംകുറ്റവാളികളെ പരിഷ്‌കരിക്കാന്‍ എത്രത്തോളം അവസരം നല്‍കുന്നു. എന്തുകൊണ്ടാണ് ഈ നയം തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നത്? പരിഷ്‌കരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള അവസരം എല്ലാവര്‍ക്കും നല്‍കണം. എന്തുകൊണ്ടാണ് ജയിലുകള്‍ നിറഞ്ഞു കവിയുന്നത്? ഇതെല്ലാം സംബന്ധിച്ച് വിശദീകരണം തരണം’, കോടതി പറഞ്ഞു.എന്ത് അടിസ്ഥാനത്തിലാണ് ബില്‍ക്കിസ് കേസിലെ പ്രതികള്‍ക്കായി ജയില്‍ ഉപദേശക സമിതി രൂപീകരിച്ചതെന്നും വിശദാംശങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്തോട് ഉത്തരവിട്ടതെന്നും കോടതി ചോദിച്ചു. ഗോധ്ര കോടതിയില്‍ വിചാരണ നടക്കാത്ത സാഹചര്യത്തില്‍ എന്തിനാണ് കോടതിയുടെ അഭിപ്രായം തേടിയതെന്നും സുപ്രീം കോടതി ചോദിച്ചു.കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിലാണ് കേസിലെ 11 പ്രതികളെ വിട്ടയച്ചത്.