Kerala Pranamam

‘ബിസിസിഐ അറിഞ്ഞില്ല, കോലിയുടേത് വ്യക്തിപരമായ തീരുമാനം’ ഗാംഗുലിയുടെ ആദ്യ പ്രതികരണം

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ മാത്രമല്ല ലോക ക്രിക്കറ്റിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വിരാട് കോലി നടത്തിയ പ്രഖ്യാപനം.ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയില്‍ കോലി മറ്റാര്‍ക്കും എത്താനാവാത്ത ഉയരങ്ങളിലെക്കെത്തിയെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് കോലി തന്റെ സ്ഥാനം ഒഴിഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം പരമ്ബര കൈവിട്ടതിന് പിന്നാലെയാണ് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം കോലി നടത്തിയത്.ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയാണ് കോലിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്ന് വ്യക്തം. ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലിയെ നിര്‍ബന്ധിച്ച് ഏകദിന നായകസ്ഥാനത്ത് നിന്നും ബിസിസി ഐ മാറ്റി. എന്നാല്‍ ടെസ്റ്റ് നായകനായി ഇനിയും ഏറെ നാള്‍ കോലി മുന്നോട്ട് പോകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് കോലി നായകസ്ഥാനം ഒഴിഞ്ഞത്.കോലിയുടെ നായക പദവി ഒഴിയാനുള്ള തീരുമാനത്തിന് പിന്നാലെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ച കാര്യമെന്താണെന്നത് സംബന്ധിച്ച ചര്‍ച്ച സജീവമാണ്. കൂടുതല്‍ ആളുകളും വിരല്‍ ചൂണ്ടുന്നത് സൗരവ് ഗാംഗുലിയിലേക്കാണ്. ഗാംഗുലി എന്താണ് പ്രതികരിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ കോലിയുടെ തീരുമാനത്തെ പിന്തുണച്ചും അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് ഗാംഗുലി.’ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മൂന്ന് ഫോര്‍മാറ്റിലും ഉയരങ്ങളിലേക്കെത്തി. കോലിയുടെ വ്യക്തിപരമായ തീരുമാനമാണിത്. അതിനെ ബിസിസി ഐ ബഹുമാനിക്കുന്നു. ഭാവിയില്‍ ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്ന ഈ ടീമിലെ പ്രധാന താരങ്ങളിലൊരാളാണവന്‍. മികച്ച കളിക്കാരന്‍. വെല്‍ ഡണ്‍’ എന്നായിരുന്നു ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. ബിസിസി ഐ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലിയുടെ പ്രതികരണം മാത്രമായാണ് ഇതിനെ കാണാന്‍ സാധിക്കുക. അതിനപ്പുറം പ്രശ്നങ്ങള്‍ പുകയുന്നുണ്ടെന്നുറപ്പ്.അപ്രതീക്ഷിതമായി കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ ശൂന്യതയാണ്. ധൈര്യത്തോടെ ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിക്കാന്‍ ഇപ്പോള്‍ മറ്റൊരു താരവുമില്ല. കെ എല്‍ രാഹുലിനെ ക്യാപ്റ്റനെന്ന നിലയില്‍ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യില്ല. ബാറ്റ്സ്മാനെന്ന നിലയില്‍ മികച്ചവനാണെങ്കിലും നായകനെന്ന നിലയില്‍ വിശ്വസിക്കാന്‍ കഴിയുന്ന താരമല്ല. റിഷഭ് പന്തിനെ പരിഗണിക്കാമെങ്കിലും അനുഭവസമ്ബത്തിന്റെ കുറവുണ്ട്. ടീമിന്റെ ഭാവി പരിഗണിക്കുമ്‌ബോള്‍ 35കാരനായ രോഹിത്തിനെ നായകനാക്കുന്നതും ഗുണം ചെയ്യില്ല.എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനാണ് വിരാട് കോലി എടുത്തിരിക്കുന്നത്. സമീപകാലത്തായി മോശം ഫോമിലായിരുന്ന വിരാട് കോലിക്ക് ഇനി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള സമയമാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നായകസ്ഥാനം ഇല്ലാതെ പുതിയൊരു തുടക്കം തന്നെയാവും കോലി പ്രതീക്ഷിക്കുന്നത്.