Kerala Pranamam

ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെന്‍സസ്; ഉത്തരവിറക്കി ഗെഹ്ലോട്ട് സര്‍ക്കാര്‍

ജയ്പുര്‍: സംസ്ഥാനത്ത് ജാതി സര്‍വേ നടത്താന്‍ ഉത്തരവിറക്കി രാജസ്ഥാന്‍ സര്‍ക്കാര്‍.ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. നേരത്തെ ജാതി സര്‍വേയുടെ കണ്ടെത്തലുകള്‍ ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇത്തരത്തില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവനുസരിച്ച്, രാജസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ പൗരന്മാരുടെയും സാമൂഹിക, സാമ്ബത്തിക, വിദ്യാഭ്യാസ തലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും ശേഖരിക്കുന്നതിന് സ്വന്തം നിലയില്‍ സര്‍വേ നടത്തും. ആസൂത്രണ വകുപ്പിനെ (സാമ്ബത്തിക സ്ഥിതിവിവരക്കണക്ക്) പ്രവര്‍ത്തനത്തിന്റെ നോഡല്‍ വകുപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നതിനുള്ള സമയപരിധി ഉത്തരവില്‍ നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2നാണ് ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏറെ കാത്തിരുന്ന ജാതി സര്‍വേയുടെ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇബിസി) സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനത്തോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജാതി രാഷ്ട്രീയം ഒരു പ്രധാന പങ്ക് വഹിക്കുന്ന ഹിന്ദി ഹൃദയഭൂമിയില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിന്റെ ഒരു പ്രധാന അജണ്ടയാണ് രാജ്യവ്യാപകമായ ജാതി സെന്‍സസ്. ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) സഖ്യത്തിന്റെയും, ബീഹാറിലെ ഭരണസഖ്യത്തിന്റെയും ഭാഗമാണ് കോണ്‍ഗ്രസ്.