Kerala Pranamam

ബോംബ് ഉണ്ടാക്കാന്‍ പഠിച്ചും പഠിപ്പിച്ചും യുക്രെയ്ന്‍; ക്രാഷ് കോഴ്സുകളും ഇന്റര്‍നെറ്റ് ക്ലാസുകളും സജീവം

കീവ്: റഷ്യന്‍ സൈനികരെ ചെറുക്കാന്‍ നല്ല നാടന്‍ ബോംബുകള്‍ ഉണ്ടാക്കാനുളള പരിശീലനത്തിലാണ് യുക്രെയ്നിലെ യുവാക്കള്‍.അധിനിവേശം തുടങ്ങിയതിന് പിന്നാലെ സാധാരണക്കാരും യുദ്ധത്തിനിറങ്ങണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ സൈനികര്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ ബോംബ് നിര്‍മാണം ഉള്‍പ്പെടെ യുക്രെയ്ന്‍ യുവാക്കള്‍ പരിശീലിക്കുന്നത്.നാടന്‍ പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്ന വിധം ഇവര്‍ പരിശീലിച്ചുകഴിഞ്ഞു. ആയുധങ്ങളൊന്നും കൈവശമില്ലാത്ത സാധാരണക്കാര്‍ ഈ പെട്രോള്‍ ബോംബുകള്‍ കൊണ്ടാണ് റഷ്യന്‍ സേനയെ പേടിപ്പിക്കുന്നത്. കീവിന്റെ പടിഞ്ഞാറന്‍ നഗരമായ സിട്ടോമിറില്‍ വനിതകള്‍ ഉള്‍പ്പെടെയുളള ഒരു സംഘം ഇതിനായി പ്രത്യേക പരിശീലന കളരി തന്നെ ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് പെട്രോള്‍ ബോംബ് നിര്‍മിക്കുന്നതെന്നും തീ കൊളുത്തേണ്ടത് എങ്ങനെയാണെന്നും ശത്രുക്കള്‍ക്ക് നേരെ എങ്ങനെ എറിയണമെന്നും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇവര്‍ പരിശീലിപ്പിക്കുന്നു.കീവ് നഗരത്തില്‍ ഉള്‍പ്പെടെ ഇത്തരം ആയിരക്കണക്കിന് പെട്രോള്‍ ബോംബുകള്‍ തയ്യാറാക്കിവെച്ചതായിട്ടാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ റോഡുകളില്‍ ഇരുന്ന് യുവാക്കള്‍ കൂട്ടത്തോടെ പെട്രോള്‍ ബോംബുകള്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ഇതിനകം മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. റഷ്യന്‍ സൈനികര്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുന്ന ചിത്രങ്ങളും ഇതിനൊപ്പം പ്രചരിച്ചിരുന്നു.ഇന്റര്‍നെറ്റ് വീഡിയോകളിലൂടെ പെട്രോള്‍ ബോംബ് നിര്‍മാണം വ്യാപകമായി പഠിപ്പിക്കുന്ന സംഘങ്ങളും സജീവമാണ്.