Kerala Pranamam

ഭര്‍ത്താവ് മരിച്ചതോടെ യുവതിയുടെ സ്നേഹിതന്‍ വീട്ടില്‍ താമസമാക്കി, 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് 14 വര്‍ഷം കഠിന തടവ്

നെയ്യാറ്റിന്‍കര: 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെ 14 വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചു.മാറനല്ലൂര്‍ തേവരക്കോണത്ത് മേലേപുത്തന്‍വീട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ ആടുമണിയനെന്ന മണിയനെയാണ് നെയ്യാറ്റിന്‍കര പോക്സോ കോടതി ജഡ്ജി രശ്മി സദാനന്ദന്‍ ശിക്ഷിച്ചത്. 2006ലാണ് കേസിനാസ്പദമായ സംഭവം . അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയുമായി സ്നേഹത്തിലായി അവരുടെകൂടെ താമസം തുടങ്ങിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുക പതിവായിരുന്നു.സ്വകാര്യ ആശുപത്രി ജീവനക്കാരിയായ അമ്മ വീട്ടിലില്ലാതിരുന്ന സമയങ്ങളില്‍ ഇയാള്‍ പീഡനം തുടര്‍ന്നു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ അമ്മയെയും കുട്ടിയെയും ഭീഷണിപ്പെടുത്തി വേറെ ആശുപത്രിയിലെത്തിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസില്‍ ഒളിവില്‍പ്പോയ ഇയാള്‍ 6 മാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അമ്മ മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും അഡ്വ. ഗോപികാഗോപനും ഹാജരായി.