Kerala Pranamam

ഭിന്നലിംഗക്കാരിയെ യൂട്യൂബിലൂടെ ട്രോളി ; മദ്രാസ് ഹൈക്കോടതി യൂട്യുബര്‍ക്ക് പിഴയിട്ടത് 50 ലക്ഷം

 

ചെന്നൈ: യൂട്യൂബ് മറ്റുള്ളവരെ കളിയാക്കാനും ട്രോളാനും ഉപകരണമാക്കുന്ന യൂട്യൂബര്‍മാര്‍ ജാഗ്രത. തമിഴ്നാട്ടില്‍ ഭിന്നലിംഗക്കാരിയെ യൂ ട്യൂബിലൂടെ ട്രോളിയ യൂട്യൂബര്‍ക്ക് മദ്രാസ് ഹൈക്കോടതി പിഴയിട്ടത് 50 ലക്ഷം രൂപ.ജോയി മൈക്കല്‍ പ്രവീണ്‍ എന്ന യൂ ട്യൂബര്‍ക്കാണ് പണി കിട്ടിയത്. സെലിബ്രിട്ടിയും എഐഎഡിഎംകെ നേതാവുമായ അപ്സരയെ അപമാനിച്ചതിനാണ് ശിക്ഷ വിധിച്ചത്. അപ്സരയെ അപകീര്‍ത്തിപ്പെടുത്തുന്ന 10 ലധികം വീഡിയോകളാണ് ഇയാള്‍ ഗൂഗിളിന്റെ പ്ലാറ്റ്ഫോമില്‍ ഇട്ടത്.അതേസമയം വിവാദ കണ്ടന്റുകള്‍ നീക്കം ചെയ്തതിനാല്‍ ഗൂഗിള്‍ നടപടിക്ക് ഇരയാകാതെ രക്ഷപ്പെട്ടു. ജസ്റ്റീസ് എന്‍ സതീഷ്‌കുമാര്‍ ജനുവരി 4 നാണ് ശിക്ഷ വിധിച്ചത്. ഗൂഗിളിനെ പ്രതി ചേര്‍ത്തിരുന്നില്ലെങ്കിലും ഗൂഗിളിന് കോടതി വിവാദ കണ്ടന്റുകളുമായി ബന്ധപ്പെട്ട കാര്യത്തില്‍ കര്‍ശനമായ താക്കീതും നല്‍കി. 36 ശതമാനം വാര്‍ഷിക പലിശ കൂടി ചേര്‍ത്ത് 1.25 കോടി രൂപയാണ് അപ്സര ചോദിച്ചത്. വീഡിയോകള്‍ തനിക്ക് കണക്കാക്കാന്‍ പറ്റാത്ത തരം നഷ്ടമുണ്ടാക്കിയെന്നും ഗൂഗിളിനോട് വിവാദ കണ്ടന്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടണമെന്നുമായിരുന്നു അപ്സര കോടതിയോട് ആവശ്യപ്പെട്ടത്.താന്‍ ഒരു മാസികയുടെ എഡിറ്ററായിരിക്കുമ്‌ബോള്‍ ഇയാളുമായി പരിപാടി ചെയ്യാത്തതിന്റെ വൈരാഗ്യത്തിലുള്ള നടപടി എന്നായിരുന്നു അപ്സരയുടെ യൂട്യൂബറിന് എതിരേയുള്ള ആരോപണം. നോട്ടീസ് നല്‍കിയിട്ടും, ജോ ഹൈക്കോടതിയില്‍ പ്രതിനിധീകരിക്കാതെ തുടര്‍ന്നു, 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള എക്‌സ് പാര്‍ട്ടി ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചു. ‘ഒരു വ്യക്തിക്ക് യൂട്യൂബില്‍ പോസ്റ്റുചെയ്യാനുള്ള അവകാശം തന്റെ പരിധി ലംഘിക്കാനും മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറാനുമുള്ളതല്ല. പ്രസിദ്ധീകരണം ഒരു അവകാശമാണെങ്കിലും, അത്തരം അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ജസ്റ്റിസ് എന്‍.സതീഷ്‌കുമാര്‍ നിരീക്ഷിച്ചു.