Kerala Pranamam

‘മണിപ്പൂര്‍ മാധ്യമങ്ങള്‍ മെയ്തെയ് വിഭാഗത്തോടൊപ്പം നിന്നു’; റിപ്പോര്‍ട്ടുമായി എഡിറ്റേഴ്സ് ഗില്‍ഡ്

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മെയ്തെയ് വിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.കുക്കികളെ കുറിച്ചുളള വാര്‍ത്തകള്‍ വളച്ചൊടിക്കുകയും മെയ്തെയ് വിഭാഗത്തിന്റെ വാര്‍ത്തകള്‍ മറച്ചുവെക്കുകയുെമൊക്കെ ചെയ്തെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആള്‍ക്കൂട്ടം ആക്രമിച്ച വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയേയും അമ്മയേയും ആംബുലന്‍സില്‍ ജീവനോടെ കത്തിച്ചതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് ചികിത്സ നല്‍കി എന്ന വാര്‍ത്ത പല മാധ്യമങ്ങളും പുറത്തുവിട്ടു. ഗ്വാള്‍ട്ടബിയിലെ ഒരു ക്ഷേത്രം കുക്കി മിലിറ്റന്റുകള്‍ അശുദ്ധമാക്കിയെന്ന വാര്‍ത്തയും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അസം റൈഫിള്‍സിനെ ലക്ഷം വെച്ചുള്ള നിരവധി വ്യാജ വാര്‍ത്തകളും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു.