Kerala Pranamam

മന്‍ഹാട്ടനില്‍ രണ്ടു മണിക്കൂറില്‍ 7 ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

മന്‍ഹാട്ടന്‍ (ന്യുയോര്‍ക്ക്): കഴിഞ്ഞ വാരാന്ത്യത്തില്‍ ഒറ്റ ദിവസത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഏഴു ഏഷ്യന്‍അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മന്‍ഹാട്ടനില്‍ താമസിക്കുന്ന 28 വയസ്സുള്ള സ്റ്റീവന്‍ സജോനിക്കിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് രണ്ട് ബുധനാഴ്ച വൈകിട്ട് മിഡ് ടൗണിലുള്ള പബ്ലിക്ക് ലൈബ്രറിക്ക് പുറത്തുവെച്ചാണ് സ്റ്റീവനെ പൊലീസ് പിടികൂടിയത്.ഇയാള്‍ക്കെതിരെ ഏഴ് അഗ്രവേറ്റഡ് ഹരാസ്മെന്റിന് കേസ്സെടുത്തു.ആക്രമിക്കപ്പെടുകയോ, വംശീയ അധിക്ഷേപത്തിന് വിധേയരാക്കുകയോ ചെയ്ത ഏഴു സ്ത്രീകളുമായി സ്റ്റീവന് പ്രത്യേക ബന്ധമൊന്നും ഇല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഏഷ്യന്‍ വംശജര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ ഭയവിഹ്വലരാണ്.മാഡിസന്‍ അവന്യുവില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിക്കാണ് ആദ്യ ആക്രമണം. 57 വയസ്സുള്ള സ്ത്രീയെ യാതൊരു പ്രകോപനവുമില്ലാതെ മുഖത്തിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പത്തു മിനിറ്റിനുശേഷം ഒരു ബ്ലോക്ക് അകലെ 25 കാരി ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് നാലു പേര്‍ കൂടെ അടുത്തടുത്ത സ്ഥലങ്ങളില്‍ വെച്ച് ആക്രമിക്കപ്പെട്ടു. അവസാനമായി രാത്രി 8.40 ന് ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റി 8വേ സ്ട്രീറ്റ് ബ്രോഡ്‌വേയില്‍ വെച്ച് 20 വയസ്സുള്ള വനിതയായിരുന്നു ആക്രമിക്കപ്പെട്ടത്. ഇതില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്തു സ്ഥാപിച്ചിരുന്ന കാമറയിലാണ് പ്രതിയുടെ ചിത്രം പതിഞ്ഞത്.കോവിഡ് മഹാമാരിയുടെ കാലത്ത് 2021 ല്‍ മാത്രം ഏഷ്യന്‍ വശംജര്‍ക്കെതിരെ ന്യുയോര്‍ക്കില്‍ 131 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ല്‍ 28 ആക്രമണങ്ങളും 2019 ല്‍ മൂന്നു കേസുകളും ഉണ്ടായിരുന്ന സ്ഥാനത്താണ് ആക്രമണങ്ങള്‍ വര്‍ധിച്ച് 131 ല്‍ എത്തിയിരിക്കുന്നത്.