പത്തനംതിട്ട: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസില്‍ പ്രതിയായിരുന്ന അഫ്സാന. തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് അഫ്സാന പറഞ്ഞു. പോലീസ് മുന്നാം മുറ ഉപയോഗിച്ചതായും അവര്‍ പറഞ്ഞു.താന്‍ അങ്ങിനെ ഒരു തെറ്റ് ചെയ്തിട്ടില്ലെന്ന് അഫ്സാന പറഞ്ഞു. ഭര്‍ത്താവിനെ കൊല്ലാന്‍ മാത്രം ക്രൂരയല്ല താന്‍. തനിക്ക് മാനസിക പ്രശ്നങ്ങളുമില്ല. താന്‍ ജീവനുതുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടത് പോലീസാണ്. മുകളിലെ കുഴി താനല്ല കാണിച്ച് കൊടുത്തത്. അവരാണ് അവിടെ കുഴിച്ചത്. ഒരു സ്ഥലവും താന്‍ കാണിച്ച് കൊടുത്തില്ല. പോലീസിന്റെ പുറകില്‍ നില്‍ക്കുക മാത്രമാണ് ചെയ്തത്. ഒറ്റയ്ക്ക് ഇത്തരം ഒരു കൃത്യം തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും അഫ്സാന കൂട്ടിച്ചേര്‍ത്തു.ഏറ്റവും തലപ്പത്ത് ഇരിക്കുന്ന ഡി.വൈ.എസ്.പിയാണ് തന്നെ മര്‍ദിച്ചത്. പിന്നെ ഫിറോസ് എന്ന് പേരുള്ള വ്യക്തിയും മര്‍ദിച്ചു. മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാം. യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ മര്‍ദിച്ചു. അവരുടെ ആയുധം കൈകളാണ്. കൈ ചുരുട്ടിയാണ് തന്നെ അവര്‍ അടിച്ചത്. ഒരു ആണിനെ പോലും അവര്‍ ഇങ്ങനെ ഉപദ്രവിക്കില്ല. എന്നാല്‍ തനിക്ക് തന്റെ കുടുംബമാണ് വലുത്. അവരെ എല്ലാവരെയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിതാവിനെ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞു. ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ പിതാവ് സ്ഥലത്തില്ലെന്നും അഫ്സാന ചൂണ്ടിക്കാട്ടി.’ആരും സമ്മതിച്ചുപോകും, അതുപോലുള്ള പീഡനങ്ങളാണ് കിട്ടുന്നത്. പോലീസിന്റെ മൂന്നാംമുറയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അവരാണ് പറയുന്നത് ഞാന്‍ കൊന്നു എന്ന്. എന്റെ കുഞ്ഞിനെ ഓര്‍ത്ത് ഞാന്‍ സമ്മതിച്ചു. കുട്ടികള്‍ക്കുള്ള കൗണ്‍സിലിങ് റൂമില്‍ വച്ചാണ് മര്‍ദിച്ചത്. ഞാന്‍ ജയിലില്‍ കയറുന്നത് വരെ ഒരുപാട് സഹിച്ചു. വ്യാഴാഴ്ചയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ക്യാമറകളൊന്നും ഇല്ലാ എന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോകുന്നത്. എന്നാല്‍ അവിടെ വച്ച് ഞാന്‍ കാണുന്നത് ധാരാളം ക്യാമറകളാണ്’, അഫ്‌സാന പറഞ്ഞു.ഏതൊരു ആള്‍ക്കൂട്ടത്തിലും തിരക്കുന്ന മുഖം നൗഷാദിന്റേതാണ്. ഇതിനെ തുടര്‍ന്നാണ് അടൂരില്‍ വച്ച് നൗഷാദെന്ന് സംശയിച്ച വ്യക്തിയെ കണ്ടപ്പോള്‍ പോലീസിനെ അറിയിച്ചത്. പിന്നാലെ വിഷയം അന്വേഷിക്കാമെന്ന് പറഞ്ഞവരാണ് തന്റെ പേരില്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ പിന്നീട് സഹിക്കാന്‍ പറ്റാത്ത വേദനകള്‍ വന്നപ്പോള്‍ താന്‍ ചെയ്യാത്ത തെറ്റ് സമ്മതിച്ചു.നൗഷാദിനെ സമീപവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്ന് പോലീസ് പറയുന്ന ദിവസം വീട്ടില്‍ നല്ല വഴക്കുണ്ടായിരുന്നു. അന്ന് താന്‍ കുഞ്ഞുങ്ങളുമായി ഇറങ്ങി. ഈ പ്രശ്നങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ദേഹത്ത് ഒരു തുണിയും ഇല്ലാതെ വഴി നീളെ നടന്ന് ചീത്ത വിളിച്ചപ്പോള്‍ ചിലര്‍ നൗഷാദിനെ മര്‍ദിച്ചു. എന്നാല്‍ ഇവരെയൊന്നും തനിക്ക് അറിയില്ല. തന്റെ കൈയ്യില്‍ അന്ന് ഒരു ഫോണ്‍ പോലുമില്ലെന്നും അഫ്‌സാന പറഞ്ഞു. അടികൊണ്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഭാ?ഗത്തുള്ള തെറ്റിന് തന്നെയാണെന്നും അഫ്‌സാന കൂട്ടിച്ചേര്‍ത്തു.നൗഷാദ് ജീവനോടെ ഉണ്ട് എന്നും ഇല്ലാ എന്നും മനസ്സിലുണ്ടായിരുന്നു. പോലീസുകാര്‍ നൗഷാദ് മരിച്ചുവെന്ന് ഉറപ്പിച്ച് പറഞ്ഞു. കേരളത്തില്‍ നൗഷാദ് ഇല്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ ജയിലിലായതിന്റെ തൊട്ടടുത്ത ദിവസം നൗഷാദ് പോലീസ് സ്റ്റേഷനിലെത്തി, അഫ്സാന പറഞ്ഞു.വഴക്കുണ്ടാകുന്ന സാഹചര്യത്തില്‍ നൗഷാദിന് പിണങ്ങി പോകുന്ന സ്വഭാവമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം ആഴ്ചകളോളം മാറി നില്‍ക്കാറുണ്ട്. തിരിച്ച് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനാലാണ് പോലീസില്‍ പരാതി നല്‍കാതെ ഇരുന്നത്. എന്നാല്‍ ഇതിനിടെ നൗഷാദിന്റെ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. കേസിനെ സംബന്ധിച്ച് തന്നെ ആദ്യം വിളിക്കുന്നത് ഒരു വനിതാ എസ്.ഐയാണ്. ഉച്ചയ്ക്ക് ശേഷമാണ് ഡി.വൈ.എസ്.പി എത്തുന്നത്. ആദ്യം അദ്ദേഹം നല്ല രീതിയില്‍ സംസാരിച്ചെങ്കിലും പിന്നീട് സ്വഭാവം മാറുകയായിരുന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ പുറത്ത് പറയാന്‍ പറ്റില്ല. അതിനുശേഷമാണ് തന്നെ അദ്ദേഹം അടിക്കുന്നത്. ആ അടിയില്‍ തന്റെ എല്ലാ ധൈര്യവും നഷ്ടപ്പെട്ടതായും അഫ്സാന വ്യക്തമാക്കി.നൗഷാദിന് ഒപ്പം ജീവിക്കാന്‍ തനിക്ക് താത്പര്യമില്ല. ഒരുപാട് സഹിച്ചു. വിവാഹമോചനത്തിനുള്ള നടപടിയുമായി മുന്നോട്ട് പോകും. എന്നാല്‍ അദ്ദേഹം മക്കളെ കാണുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അഫ്സാന പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനാണ് തീരുമാനം. ഒരു സ്ത്രീക്കും ഇതുപോലെ ഒരു അവസ്ഥ വരാന്‍ പാടില്ല. വിഷയത്തില്‍ കോടതിയേയും സമീപിക്കും. ഈ വിഷയത്തില്‍ നീതി ലഭിക്കുന്നത് വരെ അവര്‍ പോരാടുമെന്നും അഫ്‌സാന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…