Kerala Pranamam

മറ്റ് സമുദായക്കാര്‍ തന്നെ ഉപദ്രവിച്ചുവെന്ന് മദ്രസ വിദ്യാര്‍ത്ഥി; പരാതിയുമായി മതനേതാക്കള്‍; ഒടുവില്‍ കുട്ടിയുടെ കള്ളത്തരം പൊളിച്ച് പോലീസ്

മംഗളൂരു: തന്നെ മറ്റ് സമുദായത്തില്‍ നിന്നുള്ള ചില വ്യക്തികള്‍ മര്‍ദ്ദിച്ചുവെന്ന മദ്രസ വിദ്യാര്‍ത്ഥിയുടെ ആരോപണം വ്യാജമെന്ന് കണ്ടെത്തി പോലീസ്.കര്‍ണാടകയിലെ മംഗലാപുരത്ത് നിന്നുള്ള 13കാരനാണ് വ്യാജ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.മറ്റ് സമുദായത്തില്‍ നിന്നുള്ള ചില ആളുകള്‍ തന്റെ കുര്‍ത്ത വലിച്ചു കീറിയെന്നും ഉപദ്രവിച്ചുവെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്. പരാതിക്ക് പിന്നാലെ സാമുദായിക സംഘര്‍ഷത്തിന് സാദ്ധ്യത ഉള്ളതിനാല്‍ പോലീസ് കര്‍ശന ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു. സാമുദായിക നേതാക്കള്‍ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു.എന്നാല്‍ തുടക്കത്തില്‍ തന്നെ കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവെങ്കിലും കുട്ടി പറഞ്ഞ മൊഴിയുമായി ബന്ധമുള്ള യാതൊന്നും കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് താന്‍ പറഞ്ഞത് കള്ളമായിരുന്നുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞത്. വീട്ടിലും സ്‌കൂളിലും ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയാണ് മര്‍ദ്ദന ആരോപണം ഉന്നയിച്ചതെന്ന് കുട്ടി പറഞ്ഞു.ഇതിന് വേണ്ടി പേന ഉപയോഗിച്ചാണ് കുട്ടി വസ്ത്രം മുഴുവന്‍ വലിച്ച് കീറിയതെന്ന് പോലീസ് വ്യക്തമാക്കി. സാമുദായിക നേതാക്കളേയും മാതാപിതാക്കളേയും വിവരം അറിയിക്കുകയും ചെയ്തു. ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.