Kerala Pranamam

മലപ്പുറത്തിന് നിപ ഭീതിയില്‍ നിന്ന് ആശ്വാസം

മലപ്പുറം: മലപ്പുറത്ത് പനിബാധിച്ച് ചികിത്സയിലായിരുന്ന 60കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്.ഇവരുടെ സ്രവസാമ്പിള്‍ പരിശോധനക്കായി കോഴിക്കോട്ടേക്ക് അയച്ചിരുന്നു.നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കക്ക് ഇടയാക്കിയിരുന്നു. കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് ഇവര്‍ മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് വിശദ പരിശോധനക്കായി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട് മാത്രമാണ് നിപ രോഗികളുള്ളത്. നിപ സംശയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. അതേസമയം, കോഴിക്കോട് ഒരാള്‍ക്ക് കൂടി ഇന്ന് നിപ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗംബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. നിപബാധിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.