Kerala Pranamam

മുഖ്യമന്ത്രിയുടേത് സമുദായങ്ങളെ യൂസ് ആന്‍ഡ് ത്രോ രീതിയില്‍ ഉപയോഗിക്കുന്ന രീതി, യഥാര്‍ത്ഥ വഞ്ചനയെന്ന് പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.വി.അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസില്‍ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാമെന്ന് അന്‍വര്‍ പറയുന്നു. ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ ”യൂസ് ആന്‍ഡ് ത്രോ” രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന. നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അന്‍വര്‍ പറഞ്ഞു.
പി വി അന്‍വറിന്റെ വഞ്ചനയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആരോപിച്ചിരുന്നു, എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചിരിക്കുന്നു. ഇതുവരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ് എം സ്വരാജ്. ആരുടെ മുന്നിലും തലയുയര്‍ത്തി അഭിമാനത്തോടെ മുന്നണിയുടെ പ്രതിനിധിയായി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. കറകളഞ്ഞ വ്യക്തിത്വം അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് ഇന്ന് കാണുന്ന മഹാജനപങ്കാളിത്തം. ഇതൊക്കെ നല്ല തുടക്കമാണെന്നാണ് എല്ലാവരും വിലയിരുത്തുന്നത്.ഈ മണ്ണിന് ഈ മണ്ണിന്റേതായ പല പ്രത്യേകതകളുമുണ്ട്. സഖാവ് കുഞ്ഞാലിയെ നാം ഈ ഘട്ടത്തില്‍ ഓര്‍ത്തുപോകും. നിയമസഭ പ്രവര്‍ത്തനത്തിനിടെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ ഇന്നും കേരളം വേദനയോടെ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിന്റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു പ്രദേശം. 1921ലെ കര്‍ഷക പ്രക്ഷോഭത്തിന് വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയൊക്കെ ഐതിഹാസികമായ നേതൃത്വം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു