Kerala Pranamam

മുസ്ലീം സഹോദരിമാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷം; ബിജെപി എംപിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വരുന്ന രക്ഷാബന്ധന്‍ മഹോത്സവം ആഘോഷിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഇടയിലേക്ക് പോകാന്‍ ബിജെപി എംഎല്‍എ മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി.തിങ്കളാഴ്ച രാത്രിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ യിലെ എംപിമാരുടെ യോഗത്തിലായിരുന്നു മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.സമൂഹത്തിലെ വിവിധ വിഭാഗത്തിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് ജനങ്ങളോട് പറയാനും പറഞ്ഞു. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ആള്‍ക്കാരുമായി ബന്ധം ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നാണ് എംപി മാരുടെ പ്രതികരണം.മുസ്ലീങ്ങളിലെ പിന്നാക്കരിലേക്ക് എത്താനാണ് ശ്രമം. 2019 ല്‍ മുത്തലാക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന മുസ്ളീം വനിതാ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയിരുന്നു. മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്ന നടപടി ഭര്‍ത്താവിന് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കാര്യമായിട്ടാണ് മാറ്റിയത്.മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്യങ്ങളെല്ലാം മോദി എംപിമാരുടെ യോഗത്തില്‍ പ്രത്യേകമായി എടുത്തു പറയുകയും ചെയ്തിരുന്നു. അടുത്തിടെ നടത്തിയ മന്‍ കി ബാത്തില്‍ ഈ വര്‍ഷം 4000 മുസ്ളീം സ്ത്രീകള്‍ ഹജ്ജ് തീര്‍ത്ഥാടനം നടത്തുമെന്നും പറഞ്ഞു.അഴിമതി വിവാദങ്ങളില്‍ പെട്ട് നട്ടം തിരിഞ്ഞ യുപിഎ യില്‍ ഉള്‍പ്പെട്ടിരുന്ന പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ ഇന്‍ഡ്യ എന്ന പുതിയ പേരില്‍ കൈകോര്‍ത്തിരിക്കുകയാണെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചു.എന്‍ഡിഎയിലെ എംപിമാരെ മേഖല അനുസരിച്ച് 40 അംഗങ്ങളായി തിരിച്ച് അവരോട് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പ്രത്യേകം സംസാരിക്കാനും മോദിക്ക് പദ്ധതിയുണ്ട്. കാണ്‍പൂര്‍ മുതല്‍ ബുണ്ടല്‍ഖണ്ഡ് മേഖല വരെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 45 എംപിമാരുടെ യോഗത്തിലും മോദി അഭിസംബോധന ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്കിടയിലേക്ക് പോയി സര്‍ക്കാര്‍ ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം നില്‍ക്കാനും മോദി എംപിമാരോട് ആവശ്യപ്പെട്ടു.