Kerala Pranamam

മ്യൂസിയത്തില്‍ വനിത ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി ഉപയോഗിച്ച കാര്‍ തിരിച്ചെടുത്ത് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം മ്യൂസിയത്തിലെ അതിക്രമ കേസില്‍ പ്രതി ഉപയോഗിച്ച വാഹനം തിരിച്ചെടുത്തു. പ്രതി സന്തോഷ് കുമാര്‍ ഉപയോഗിച്ച ഇന്നോവ കാറാണ് വാട്ടര്‍ അതോറിറ്റി തിരിച്ചെടുത്തത്.സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. കോടതിയില്‍ അപേക്ഷ നല്‍കിയ ശേഷമാകും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് വ്യക്തമാക്കി ഇന്നലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് തന്നെ പ്രൊഡക്ഷന്‍ വാറണ്ടും കസ്റ്റഡി അപേക്ഷയും നല്‍കാനാണ് നീക്കം.സന്തോഷിനെതിരെ സമാനമായ നിരവധി പരാതികള്‍ ഉണ്ടെന്നാണ് വിവരം.പ്രത്യേക അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഡിസംബറില്‍ പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സന്തോഷിന്റെ വിരലടയാളം ഫോറന്‍സിക് ലാബില്‍ അയച്ചിട്ടുണ്ട്.കുറവന്‍കോണത്ത് വീടിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ആക്രമിച്ചെന്നാണ് കേസ്. അന്ന് ശേഖരിച്ച വിരലടയാളവും സന്തോഷിന്റെ വിരലടയാളവും സാമ്യമായാല്‍ ആ കേസിലും അറസ്റ്റ് രേഖപ്പെടുത്തും.