Kerala Pranamam

റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു; വകവരുത്തിയെന്ന് യുക്രൈന്‍

യുക്രൈന്‍ അധിനിവേശത്തിനിടെ സൈനിക ജനറലിനെ നഷ്ടപ്പെട്ട് റഷ്യ. സെവന്‍ത് എയര്‍ബോണ്‍ ഡിവിഷനിലെ മേജര്‍ ജനറല്‍ ആന്‍ഡ്രി സുഖോവെത്സ്‌കിയാണ് കൊല്ലപ്പെട്ടത്.സുഖോവെത്സ്‌കി മരിച്ചതായി യുക്രൈന്‍ ഉദ്യോഗസ്ഥരും റഷ്യന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ റഷ്യക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണമെന്ന് വിലയിരുത്തപ്പെടുന്നു.നാല്‍പ്പത്തിയേഴുകാരനായ സുഖോവെത്സ്‌കി മരിച്ചത് എങ്ങനെയാണ് എന്നതില്‍ വ്യക്തതയില്ല. ‘യുക്രൈനിലെ പ്രത്യേക ഓപറേഷനിനിടെ’ കൊല്ലപ്പെട്ടു എന്നാണ് ക്രംലിന്‍ ആസ്ഥാനമായ പ്രവ്ദ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ധീരതയ്ക്കുള്ള രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ സൈനിക ജനറലാണ് ഇദ്ദേഹം. നേരത്തെ, സിറിയയിലെ റഷ്യന്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നു.’വസ്തുതയെന്താണെന്നാല്‍, ഞങ്ങള്‍ അദ്ദേഹത്തെ കൊന്നു’ എന്നാണ് ഇതേക്കുറിച്ച് യുക്രൈന്‍ മുന്‍ മന്ത്രി വൊളോദിമിര്‍ ഒമെല്യാന്‍ പറഞ്ഞത്. യുഎസ് മരണം സ്ഥിരീകരിച്ചിട്ടില്ല. ശരിയാണെങ്കില്‍ വലിയ തിരിച്ചടിയാണിതെന്ന് സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍ ഡാന്‍ ഹോഫ്മാന്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു. റഷ്യന്‍ സൈന്യത്തിനുള്ള ഏറ്റവും വലിയ അപപ്രേരിതമാണ് സംഭവിച്ചിട്ടുള്ളതെന്ന് അന്വേഷണാത്മക വെബ്സൈറ്റായ ബെല്ലിങ്കാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റോ ഗ്രോസേവ് പ്രതികരിച്ചു.ഇതുവരെ 498 സൈനികരെയാണ് തങ്ങള്‍ക്ക് നഷ്ടമായത് എന്നാണ് റഷ്യ പറയുന്നത്. എന്നാല്‍ ഒമ്ബതിനായിരത്തിലധകം പേരെ വകവരുത്തിയെന്നാണ് യുക്രൈന്‍ ഉദ്യോഗസ്ഥരുടെ അവകാശവാദം.അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ സെലെന്‍സ്‌കി നേരിട്ടുള്ള ചര്‍ച്ചക്ക് ക്ഷണിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിതെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.’ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല, ആക്രമിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നില്ല. നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് എന്താണ് വേണ്ടത് ഞങ്ങളുടെ ഭൂമി വിട്ടുപോകൂ,’ സെലെന്‍സ്‌കി പുടിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ചര്‍ച്ചയ്ക്കായി എന്നോടൊപ്പം വന്നിരിക്കൂ, പക്ഷെ 30 മീറ്റര്‍ അകലത്തില്‍ വേണ്ട- സെലന്‍സ്‌കി പറഞ്ഞു.ഫെബ്രുവരി ഏഴിന് ഫ്രഞ്ച് പ്രസിഡന്റുമായി പുടിന്‍ ചര്‍ച്ച നടത്തിയത് നീണ്ട ഒരു മേശയുടെ രണ്ടറ്റത്ത് വളരെ അകലത്തില്‍ ഇരുന്നായിരുന്നു. ഇതു സൂചിപ്പിച്ചാണ് 30 മീറ്റര്‍ അകലം വേണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞത്. റഷ്യയുമായി യുക്രൈന്‍ പ്രതിനിധി സംഘം ബെലാറുസില്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടത്തുന്നതിനിടെയാണ് സെലന്‍സ്‌കി പുടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ആധുനിക ലോകത്ത് ഒരു മനുഷ്യന് ഒരു മൃഗത്തെപ്പോലെ പെരുമാറാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.