Kerala Pranamam

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകള്‍; ഫോര്‍ബ്സിന്റെ പട്ടികയില്‍ ഇടം നേടി നാല് ഇന്ത്യക്കാര്‍; 32ാം സ്ഥാനം സ്വന്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.പട്ടികയില്‍ 32ാം സ്ഥാനമാണ് നിര്‍മ്മല സീതാരാമന്‍ നേടിയത്. നാല് ഇന്ത്യക്കാരാണ് പട്ടികയില്‍ ആകെ ഇടം നേടിയിരിക്കുന്നത്. എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ മറ്റ് വനിതകള്‍. യഥാക്രമം 60, 70, 76 എന്നീ സ്ഥാനങ്ങളാണ് ഇവര്‍ നേടിയത്.യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനവും, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനവും നേടി. 2019ലാണ് നിര്‍മ്മല സീതാരാമന്‍ ഇന്ത്യയുടെ ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷനിലും, ബിബിസി വേള്‍ഡ് സര്‍വീസിലും അവര്‍ നിര്‍ണായക പദവികള്‍ വഹിച്ചിട്ടുണ്ടെന്നും ഫോര്‍ബ്സ് വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷന്‍ അംഗമായും നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പട്ടികയില്‍ 60ാം സ്ഥാനം നേടിയ റോഷ്‌നി നാടാര്‍ മല്‍ഹോത്ര എച്ച്സിഎല്‍ സ്ഥാപകനായ ശിവ് നാടാറുടെ മകളാണ്. എച്ച്സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണായ റോഷ്നിയാണ് സ്ഥാപനത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഫോര്‍ബ്സ് അറിയിച്ചു. 2020ലാണ് റോഷ്നി ഈ സ്ഥാനം ഏറ്റെടുക്കുന്നത്.സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആണ് സോമ മൊണ്ടല്‍. ഇവര്‍ ചുമതല ഏറ്റെടുത്തതിന് ശേഷം സ്ഥാപനം റെക്കോര്‍ഡ് സാമ്ബത്തിക വളര്‍ച്ച കൈവരിച്ചിരുന്നു. ആദ്യ വര്‍ഷം തന്നെ കമ്ബനിയുടെ ലാഭവിഹിതത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഫോര്‍ബ്സ് ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീ എന്ന പദവി കൂടി സ്വന്തമാക്കിയ വ്യക്തിയാണ് പട്ടികയില്‍ 76ാം സ്ഥാനത്തുള്ള മജുംദാര്‍ ഷാ. മലേഷ്യയിലെ ജോഹോറില്‍ 1978ലാണ് ബയോകോണ്‍ എന്ന സ്ഥാപനത്തിന് മജുംദാര്‍ തുടക്കം കുറിക്കുന്നത്.