Kerala Pranamam

ലോക്കഴിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഭാഗികമായി നീക്കി തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ‘കഴിഞ്ഞ 24 മണിക്കൂറിനിടെ 1100 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.5% മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇനി ‘അണ്‍ലോക്ക്’ ചെയ്യാനുള്ള സമയമാണെന്ന് കേജ്രിവാള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ച ഡല്‍ഹിയിലെ രണ്ടു കോടിയിലധികം ആളുകള്‍ക്ക് നന്ദി അറിയിക്കുന്നതായും കേജ്രിവാള്‍ പറഞ്ഞു.

കോവിഡ് രണ്ടാംതരംഗം ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഡല്‍ഹി. ദുരന്തനിവാരണ അതോറിറ്റിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് അണ്‍ലോക്കി ങ്ങിനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസം കൊണ്ടുനേടിയ നേട്ടം നഷ്ടപ്പെടാതിരി ക്കുന്നതിനു വേണ്ടിയാണ് ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കുന്നത്. ദിവസവേതനക്കാര്‍, അത്തരം തൊഴിലാളികള്‍ ഉള്‍പ്പെടുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട അണ്‍ലോക്കിങ്. നിര്‍മാണ മേഖല, ഫാക്ടറികള്‍ എന്നിവടങ്ങളിലാണ് ഈ വിഭാഗത്തിലുള്ള തൊഴിലാളികള്‍ കൂടുതലുള്ളത്.

തിങ്കളാഴ്ച മുതല്‍, വ്യാവസായിക മേഖലകളില്‍ ഉല്‍പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അനുവദനീയമായ എണ്ണത്തില്‍ കവിയാതെയുള്ള തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും. ഓരോ ആഴ്ചയും ജനങ്ങളുടെയും വിദഗ്ധരുടേയും അഭിപ്രായം കണക്കിലെടുത്ത് വിവിധ മേഖലകള്‍ അണ്‍ലോക് ചെയ്യും. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ഇതില്‍ മാറ്റും വരുമെന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു