Kerala Pranamam

വന്‍ഭീഷണി, വേമ്പനാട്ട് കായലില്‍ നിന്ന് കാണാതായത് 60 ഇനം മത്സ്യങ്ങള്‍, ഇപ്പോഴുള്ളത് 9 എണ്ണം മാത്രം, സംഭരണശേഷിയും കുത്തനെ കുറഞ്ഞു


കൊച്ചി: വന്‍തോതിലുള്ള കൈയേറ്റവും നശീകരണവും മൂലം വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞതായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യുടെ പഠന റിപ്പോര്‍ട്ട്.കായലിന്റെ സംഭരണശേഷയില്‍ 120 വര്‍ഷംകൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം കൈയേറ്റം മൂലം കായല്‍ വിസ്തൃതിയില്‍ 43.5 ശതമാനം നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ടില്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതായും കണ്ടെത്തിയിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കുഫോസിലെ സെന്റര്‍ ഫോര്‍ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സര്‍വേഷനാണ് അഞ്ച് വര്‍ഷം കൊണ്ട് പഠനം നടത്തിയത് ഈ മാസം 12 മുതല്‍ 14 വരെ കുഫോസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിഷറീസ് കോണ്‍ഗ്രസില്‍ വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥയും നശീകരണ തോതും പ്രധാന ചര്‍ച്ചാവിഷയമാകും. ദുര്‍ഘടാവസ്ഥയില്‍ നിന്ന് കായലിനെ എങ്ങനെ രക്ഷിക്കാം എന്നതാണ് അന്താരാഷ്ട്ര ഫിഷറീസ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുകയെന്ന് കുഫോസ് വൈസ് ചാന്‍സലറും കോണ്‍ഗ്രസിന്റെ മുഖ്യരക്ഷാധികാരിയുമായ ഡോ.ടി. പ്രദീപ് കുമാര്‍ പറഞ്ഞു.