Kerala Pranamam

വിധവയുടെ ക്ഷേത്ര പ്രവേശനം തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകള്‍ക്കു സ്വന്തമായി വ്യക്തിത്വമുണ്ടെന്നും വിവാഹവുമായി അതിനു ബന്ധമില്ലെന്നും മദ്രാസ് ഹൈക്കോടതി.സ്ത്രീയുടെ വ്യക്തിത്വം വൈവാഹിക സ്ഥിതിയുടെ പേരില്‍ എടുത്തുകളയാനാവില്ലെന്നും ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് വ്യക്കമാക്കി. വിധവയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സാമാന്യ ബോധത്തിനു നിരക്കാത്ത വിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നവോത്ഥാന നായകര്‍ തീവ്ര ശ്രമം നടത്തിയിട്ടും ചില ഗ്രാമങ്ങളില്‍ ഇപ്പോഴും അവ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. പുരുഷന്‍ അവന്റെ സൗകര്യത്തിന് ഉണ്ടാക്കിയ വിധി പ്രമാണങ്ങളും ചട്ടങ്ങളുമാണ് ഇവ. ഭര്‍ത്താവ് മരിച്ചുപോയി എന്നതു കൊണ്ടുമാത്രം ഒരു സ്ത്രീയെ ഇടിച്ചുതാഴ്ത്തി കാണുകയാണിവിടെ. നിയമവാഴ്ചയുള്ള പരിഷ്‌കൃതമായ ഒരു സമൂഹത്തില്‍ ഇതു തുടരാനാവില്ല- കോടതി പറഞ്ഞു.സ്ത്രീക്കു സ്വന്തമായി വ്യക്തിത്വവും അന്തസ്സുമുണ്ട്. വിവാഹ സ്ഥിതിയുടെ അടിസ്ഥാനത്തില്‍ അതിനെ എടുത്തുകളയാനോ ഇടിച്ചു താഴ്ത്താനോ പറ്റില്ലെന്നു കോടതി വ്യക്തമാക്കി. ഈറോഡ് ജില്ലയിലെ നമ്പിയൂരില്‍ പെരിയകറുപ്പരയന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന്, ഭര്‍ത്താവു മരിച്ച തങ്കമണി എന്ന സ്ത്രീയെയും മകനെയും വിലക്കിയ കേസാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.