Kerala Pranamam

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള പ്രധാന ആരോപണവും തെറ്റാണെന്ന് വിദഗ്ദ്ധപഠന സമിതി റിപ്പോര്‍ട്ട്


തിരുവനന്തപുരം: മുതലപ്പൊഴിയിലെയും ശംഖുംമുഖത്തെയും മുട്ടത്തറയിലെയും കടലാക്രമണങ്ങള്‍ക്കും തിട്ടകളില്‍ തട്ടി മത്സ്യയാനങ്ങള്‍ മറിയുന്നതിനും കാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളല്ലെന്ന് വിദഗ്ദ്ധപഠന സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഇന്ന് മന്ത്രി വി.എന്‍. വാസവന് സമര്‍പ്പിച്ചേക്കും. വിഴിഞ്ഞം സമരം ഒതുതീര്‍ത്തതിന്റെ ഭാഗമായാണ് തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍ എം.ഡി കുഡാലെ ചെയര്‍മാനായ നാലംഗസമിതിയാണ് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രൂപീകരിച്ച സമിതിക്ക് വിഷയം തയ്യാറാക്കി നല്‍കിയത് മാര്‍ച്ചിലാണ്. മേയില്‍ ഇടക്കാല റിപ്പോര്‍ട്ടും ജൂലായില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടര്‍ന്ന് ജൂലായില്‍ സമിതിയുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി. ജനുവരിയില്‍ അതും അവസാനിച്ചു. പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്.തിരുവനന്തപുരത്തുണ്ടാകുന്ന രൂക്ഷമായ കടലാക്രമണങ്ങള്‍ക്ക് കാരണം തുറമുഖ നിര്‍മ്മാണമാണ് എന്നായിരുന്നു ലത്തീന്‍ അതിരൂപതയുടെ വാദം. തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണെന്നും റിപ്പോര്‍ട്ടിലെന്നാണ് അറിയുന്നത്. തുറമുഖ നിര്‍മ്മാണം തീരശോഷണത്തെ ബാധിക്കുന്നില്ല. തുറമുഖ നിര്‍മ്മാണത്തിന് മുമ്പും കടലാക്രമണമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ദ്ധ സമിതിയില്‍ ലത്തീന്‍ അതിരൂപത പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലത്തീന്‍സഭ റിപ്പോര്‍ട്ട് അംഗീകരിക്കാനിടയില്ല. സംസ്ഥാന ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ റിജി ജോണ്‍, ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസോസിയേറ്റ് പ്രൊഫസര്‍ തേജല്‍ കനിത്ക്കര്‍, ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തിലെ മുന്‍ ചീഫ് എന്‍ജിനിയര്‍ പി.കെ. ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് പഠനസമിതിയിലെ മറ്റംഗങ്ങള്‍