Kerala Pranamam

വീട്ടുകാരെ പറ്റിക്കാന്‍ മാല മോഷ്ടിച്ചെന്ന പരാതിപ്പെട്ട യുവാവ് ഒടുവില്‍ കുടുങ്ങി

ഹരിപ്പാട്: ഫോണില്‍ സംസാരിച്ചുനിന്ന യുവാവിന്റെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്ന സംഭവത്തില്‍ പരാതി വ്യാജമെന്ന് കരിയിലക്കുളങ്ങര പോലീസ്. കായംകുളം പുത്തന്‍പുരയില്‍ വടക്കതില്‍ നിധീഷാ(28) ണ് കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല ചേപ്പാട് കാഞ്ഞൂര്‍ അമ്ബലത്തിനു സമീപം കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടംഗ സംഘം അപഹരിച്ചതായി പരാതി നല്‍കിയിരുന്നത്. ഹരിപ്പാട്ടുനിന്നു കായംകുളത്തേക്കു വരുമ്‌ബോള്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുനില്‍ക്കവേ വടക്കുനിന്നു വന്ന രണ്ടുപേര്‍ നിധീഷിനു സമീപം ബൈക്കു നിര്‍ത്തി പിന്നിലിരുന്നയാള്‍ മാല പൊട്ടിക്കുകയും തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പോലീസിന് കൊടുത്തിരുന്ന മൊഴി. ഹെല്‍മറ്റും മാസ്‌കും ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ മൊഴിയില്‍ വൈരുധ്യം കണ്ടു. ഇതില്‍ സംശയം തോന്നിയ പോലീസ് യുവാവ് ജോലിചെയ്തിരുന്ന ഹരിപ്പാട് സ്ഥാപനത്തിലെയും പോയ കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാല ധരിച്ചിരുന്നില്ല എന്ന് കണ്ടെത്തി. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മാല മറ്റാര്‍ക്കോ കൊടുത്തതായും വീട്ടിലെ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും പോലീസിനോട് പറഞ്ഞു.