തിരുവനന്തപുരം: കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരേ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍. ഏകീകരണം പഠിക്കാന്‍ നിയോഗിച്ച സമിതി കെ.എസ്.ഇ.ബി.യിലെ എച്ച്.ആര്‍. വിഭാഗവുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച റദ്ദാക്കിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രക്ഷോഭത്തിലേക്കു കടക്കുമെന്ന് ബോര്‍ഡിലെ ഇടതുപക്ഷ സംഘടനകളുടെ പൊതുവേദിയായ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ഭാരവാഹികള്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെ അറിയിച്ചു.
അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി ഏകീകരിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്ന് സംഘടനയുടെ ചെയര്‍മാന്‍ എം.പി. ഗോപകുമാറും കണ്‍വീനര്‍ എസ്. ഹരിലാലും പറഞ്ഞു. കെ.എസ്.ഇ.ബി.യിലെ ശമ്പളം മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളുമായോ എന്‍.ടി.പി.സി. പോലുള്ള സ്ഥാപനങ്ങളുമായോ വേണം താരതമ്യപ്പെടുത്താന്‍. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും തമ്മിലുള്ള കരാറിലൂടെയാണ് കെ.എസ്.ഇ.ബി.യിലെ ശമ്പളം നിശ്ചയിക്കുന്നത്. ഇത് ഉദ്യോഗസ്ഥതലചര്‍ച്ചകളിലൂടെ മാറ്റാനാവില്ലെന്നും അവര്‍ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ 2022-ല്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അന്ന് കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി., ജല അതോറിറ്റി എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ഈ മൂന്നുസ്ഥാപനങ്ങളെയുംചേര്‍ത്ത് ഏകീകരണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു സമിതിയെ ചുമതലപ്പെടുത്തി. പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഈ സമിതിയുടെ പ്രതിനിധിയായ സെക്രേട്ടറിയേറ്റിലെ ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കുമുന്നില്‍ കെ.എസ്.ഇ.ബി.യുടെ എച്ച്.ആര്‍. വിഭാഗം പ്രതിനിധി ഹാജരാകാനാണ് കഴിഞ്ഞദിവസം കത്തുലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…