Kerala Pranamam

സത്യം തുറന്നു പറയാന്‍ ഭയപ്പെടേണ്ട സാഹചര്യമെന്ന് എ.എം. ആരിഫ്

ആലപ്പുഴ: സത്യം തുറന്നു പറയാന്‍ ഭയപ്പെടേണ്ട കാലമാണിതെന്ന് എ.എം. ആരിഫ് എം.പി. പൊതിഞ്ഞ് വര്‍ത്തമാനം പറഞ്ഞാല്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്നും എ.എം.ആരിഫ് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭയമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ പറയുന്ന കാര്യത്തിന്റെ ന്യായമല്ല പറയുന്നയാളിന്റെ ജാതിയും മതവും നോക്കി വിവാദമാക്കുകയും ചാപ്പകുത്തി വേട്ടയാടുകയും ചെയ്യുന്നു. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ട ന്യൂനപക്ഷങ്ങള്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടുമ്‌ബോള്‍ ചോര കുടിക്കുന്നത് ആരാണെന്ന് ചിന്തിക്കണമെന്ന് എ.എം. ആരിഫ് പറഞ്ഞു.അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ ഐക്യത്തേക്കാള്‍ ഭിന്നത ഏറി വരുന്നത് ദുഃഖകരമാണ്. മനുഷ്യര്‍ക്കിടയില്‍ ധ്രുവീകരണം നടത്തി മുതലെടുക്കാല്‍ ഒരു വിഭാഗം ബോധപൂര്‍വമായ ശ്രമം നടത്തുന്നു. ചെളിക്കുണ്ടില്‍ വീഴാതെ ന്യൂനപക്ഷങ്ങള്‍ നോക്കണമെന്ന് ആരിഫ് ഓര്‍മിപ്പിച്ചു.പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ ഒരു രൂപ പോലും ജില്ലാ ഭരണകൂടം ചെലവഴിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.എം. ആരിഫ് ചൂണ്ടിക്കാട്ടി.വീഴ്ചകള്‍ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ തങ്ങള്‍ക്കുള്ള അധികാരം വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. കമീഷന്‍ അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ എന്നിവര്‍ ക്ഷേമപദ്ധതികളെ കുറിച്ച് ക്ലാസ്സെടുത്തു.