Kerala Pranamam

സിനിമയില്‍ മമ്മൂട്ടി ശ്രീനിവാസനെ തേടിയെത്തിയതുപോലെ, ചേട്ടാ എന്ന വിളിയുമായി ലാല്‍ എത്തിയേക്കാം; മോഹനന്‍ നായരുമായിട്ടുള്ളത് 28 വര്‍ഷത്തെ ബന്ധം

ബാലരാമപുരം: തിരികെവിളിക്കാന്‍ കഴിയാത്തവിധം ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങിയ മോഹനന്‍ നായരുടെ മുഖം മോഹന്‍ലാല്‍ എന്നു കേട്ടാല്‍ പ്രസന്നമാവും.28 വര്‍ഷം കുടുംബത്തിന്റെ സഹചാരിയായിരുന്നതിന്റെ തിളക്കം.ലാലിന്റെ പിതാവ് വിശ്വനാഥന്‍നായരുടെ ഡ്രൈവറായാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി മണ്ണാറക്കല്‍വിള വീട്ടില്‍ മോഹനന്‍ നായര്‍ മുടവന്‍മുഗളിലെ വസതിയിലെത്തിയത്. പിന്നീട് ലാലിന്റെ സിനിമായാത്രകളുടെ ഭാഗമായി.ഷൂട്ടിംഗ് സെറ്റില്‍ എത്തിക്കുന്നതും തിരികെ വീട്ടില്‍ എത്തിക്കുന്നതും മോഹനന്‍ നായര്‍ ആയിരുന്നു. ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ തന്റെ മടിയില്‍ തലചായ്ച് ഉറങ്ങിയതും അദ്ദേഹം ഓര്‍മ്മിക്കുന്നു. തന്റെ പരിചയത്തിലുള്ള പള്ളിച്ചല്‍ പാരമ്ബര്യമര്‍മ്മകളരിയില്‍ കളരി അഭ്യസിക്കാന്‍ കൂട്ടിക്കൊണ്ടുപോയതും മോഹനന്‍ നായരായിരുന്നു.എട്ടുവീട്ടില്‍ പിള്ളമാരിലൊരാളായ പള്ളിച്ചല്‍ പിള്ളയുടെ പിന്‍തലമുറക്കാരനാണ് മോഹനന്‍ നായര്‍.ലാലിന്റെ സുഹൃത്തുക്കളായ എം.ജി. ശ്രീകുമാറും പ്രിയദര്‍ശനും ജഗദീഷും നിര്‍മ്മാതാവ് സുരേഷ്‌കുമാറുമൊക്കെ വീട്ടില്‍ എത്തി സൗഹൃദം പങ്കിട്ടിരുന്നതും 82ാം വയസിലും ലാലിന്റെ ബഡാ ഡ്രൈവറുടെ മങ്ങിയ ഓര്‍മ്മയിലുണ്ട്.ആന്റണി പെരുമ്ബാവൂരിനെ ലാലുമായി സൗഹൃദത്തിലാക്കിയതും മോഹനന്‍ നായരാണ്.ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്കൊപ്പം ടൈഫോയിഡും ഭാഗികമായി പക്ഷാഘാതവും വന്നുപെട്ടതോടെയാണ് ആന്റണി പെരുമ്ബാവൂര്‍ ആ റോളിലേക്കെത്തിയത്.പഴയകാലത്തെ അംബാസഡര്‍ കാറിന്റേതടക്കമുള്ള താക്കോല്‍കൂട്ടം ആന്റണി പെരുമ്ബാവൂരിനെ ഏല്‍പ്പിച്ച് മടങ്ങുമ്‌ബോള്‍ വല്ലാത്ത ഹൃദയഭാരമായിരുന്നു.ലാലിനെ വേര്‍പിരിയുന്നിതിലുള്ള ദുഃഖം അത്രയ്ക്കുണ്ടായിരുന്നു.അന്ന് പോകാന്‍ കഴിഞ്ഞില്ല പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ചിത്രീകരണത്തിന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള വെടിവെച്ചാന്‍കോവില്‍ ഭഗവതിനട ബംഗ്ലാവില്‍ ലാല്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞെങ്കിലും ദേഹാസ്വാസ്ഥ്യം കാരണം പോയി കാണാന്‍ കഴിഞ്ഞില്ല. പിതാവ് ഇലങ്കത്ത് വീട്ടില്‍ പരമേശ്വരന്‍ പിള്ളയും മാതാവും മരിച്ചപ്പോള്‍ ലാലും കുടുംബവുമെത്തിയിരുന്നു. മൂന്ന് പെണ്‍മക്കളുടെയും മകന്റെയും വിവാഹം കഴിഞ്ഞ് ഭാര്യ വിജയകുമാരിയോടൊപ്പം വീട്ടില്‍ വിശ്രമത്തിലാണ് മോഹനന്‍ നായര്‍. `കഥപറയുമ്‌ബോള്‍’ എന്ന സിനിമയില്‍ മമ്മൂട്ടി ശ്രീനിവാസനെ തേടിയെത്തിയപോലെ ചേട്ടാ എന്ന വിളിയുമായി താരരാജാവ് എത്തിയാല്‍, അതില്‍ അത്ഭുതമില്ല.