Kerala Pranamam

സിപിഎമ്മില്‍ തന്നെ തുടരും; എന്ത് നടപടിയും അംഗീകരിക്കും: എസ്. രാജന്ദ്രന്‍

ഇടുക്കി: സിപിഎമ്മില്‍ തന്നെ തുടരുമെന്നും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിക്കുമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്വഴക്കമാണെന്നും രാജന്ദ്രന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. രാജയുടെ പേര് പറയാന്‍ എസ്. രാജേന്ദ്രന്‍ തയാറായില്ല. രാജേന്ദ്രനെതിരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തന ആരോപണവും ഉയര്‍ന്നിരുന്നു. ഇവ പാര്‍ട്ടി അന്വേഷണ കമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാന്‍ ശിപാര്‍ശ നല്‍കിയത്. ഇടുക്കി ജില്ലാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയില്‍ ഇളവ് വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതോടു കൂടി രാജേന്ദ്രന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ രാജേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി എം.എം. മണി രംഗത്തെത്തിയിരുന്നു.