Kerala Pranamam

സുഖകരമായിരുന്നില്ല കാര്യങ്ങള്‍, അവരെ ഇങ്ങനെ കാണാനും പ്രയാസമായിരുന്നു’: മത്സരശേഷം ഡ്രസിങ് റൂമിലെ അവസ്ഥ പങ്കുവെച്ച്‌ ദ്രാവിഡ്


അഹമ്മദാബാദ്: ആറ് വിക്കറ്റിന്റെ വിജയം ആസ്ട്രേലിയ ആഘോഷിക്കുമ്‌ബോള്‍ നായകന്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യന്‍ സംഘം കണ്ണീരോടെ കളം വിടുകയായിരുന്നു.
തോല്‍വിയുടെ നിരാശയില്‍ സിറാജിന്റെ കണ്ണ് നിറഞ്ഞപ്പോള്‍ ബുംറ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു ഡ്രസിങ് റൂമിലും സമാനമായിരുന്നു കാര്യങ്ങളെന്ന് പറയുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഡ്രസിങ് റൂമില്‍ വൈകാരികമായ നിമിഷങ്ങളായിരുന്നു അരങ്ങേറിയതെന്ന് ദ്രാവിഡ് വെളിപ്പെടുത്തി.”പരിശീലകന്‍ എന്ന നിലയില്‍ ഇങ്ങനെയുള്ള കാഴ്ച ബുദ്ധിമുട്ടേറിയതാണ്. ഇവര്‍ ആത്മാര്‍ഥമായി എത്രത്തോളം ജോലി ചെയ്തുവെന്ന് എനിക്കറിയാം”- ദ്രാവിഡ് പറഞ്ഞു.”ഇവരെ ഓരോരുത്തരേയും വ്യക്തിപരമായി എനിക്കറിയാം. ഒരു പരിശീലകനെന്ന നിലയില്‍ ഇത്തരത്തിലുള്ള വിഷമം കാണുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ ഇത് സ്പോര്‍ട്സാണ്. ആ ദിവസത്തെ മികച്ച ടീം വിജയിക്കും. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും. ഉയര്‍ച്ച താഴ്ചകള്‍ ഏത് കായിക ഇനത്തിലുമുണ്ടാകുമെന്നും” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.അതേസമയം പരിശീലകന്‍ എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ഈ ലോകകപ്പോടെ അവസാനിക്കും. ദ്രാവിഡിന് കരാര്‍ നീട്ടിക്കൊടുക്കുമോ പുതിയൊരാള്‍ വരുമോ എന്നൊന്നും ഇപ്പോള്‍ വ്യക്തമല്ല. കരാര്‍ നീട്ടിക്കൊടുത്താലും തുടരാന്‍ ദ്രാവിഡിന് താത്പര്യം ഉണ്ടാകുമോ എന്നും അറിയേണ്ടതുണ്ട്. ഏതായാലും ഈ ലോകകപ്പിലുടനീളം പരാതികള്‍ കേള്‍പ്പിക്കാതെയാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്.ഫൈനലിലൊഴികെ എല്ലാ മത്സരവും ആധികാരികമായി വിജയിച്ചതിനാല്‍ ദ്രാവിഡിന്റെ പരിശീലന മികവിലൊന്നും പരാതിയില്ല. ടി20 ലോകകപ്പാണ് അടുത്ത വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്നത്. ഏകദിന ലോകകപ്പ് സംഘത്തിലെ ആരൊക്കെ ടി20 ലോകകപ്പിലുണ്ടാകും എന്നതൊക്കെ വരും നാളുകളിലെ അറിയാന്‍ കഴിയൂ.