Kerala Pranamam

സ്വർണക്കടത്ത് പ്രതികളുമായി കാരാട്ട് റസാഖ് എംഎൽഎയ്ക്ക് ബന്ധം;

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടേയുള്ള സ്വർണക്കടത്ത് കേസിൽ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന് പങ്കുണ്ടെന്ന് പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. മുഖ്യ ആസൂത്രകൻ ടി കെ റമീസ് വഴിയാണ് സ്വർണക്കടത്ത് പ്രതികളുമായി എംഎൽഎ ബന്ധം സ്ഥാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് നൽകിയ രഹസ്യ റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നു.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും എതിരെ കൊഫെപോസ ചുമത്തനായുള്ള അപേക്ഷയ്ക്കൊപ്പമാണ് കസ്റ്റംസ് രഹസ്യ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
‘പി.ഡി. 12002-06-2020 കോഫെപോസ’ എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാമത്തെ പേജിലാണ് പ്രതികളുമായി എംഎൽഎക്കുള്ള ബന്ധം പരാമർശിക്കുന്നത്.
സ്വർണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച് പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പേര് പറയുന്നുണ്ട് .അതേസമയം, നിലവിൽ, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവർക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വപ്നയുടെ ഒത്താശയോടുകൂടിയാണ് സ്വർണക്കടത്തെന്നും മൊഴിയിൽ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടിൽ കൊണ്ടുവന്നാണ് സ്വർണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, മൊഴിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി കാരാട്ട് റസാഖ് എംഎൽഎ രംഗത്തെത്തി. പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളിൽ ആരും ഇങ്ങനെയൊരു എംഎൽഎയുടെ പങ്കിനെ കുറിച്ച് പറഞ്ഞിട്ടില്ല. ആരുടേയോ സമ്മർദത്തിന്റെ ഫലമായി പ്രതികളിൽ ഒരാളുടെ ഭാര്യ നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അത് വിശ്വസനീയമല്ല. ഈ പ്രതികളുമായി തന്റെ ജീവിതത്തിൽ ഇതുവരെ ഒരു ബന്ധവും പുലർത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഫോൺ കോളുകൾ പരിശോധിക്കാവുന്നതാണ്. ഇല്ലാത്ത അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകകയാണെങ്കിൽ അതേപ്പറ്റി തനിക്ക് പറയാൻ സാധിക്കില്ല. ആർക്ക് വേണ്ടിയാണ് പ്രതിയുടെ ഭാര്യ ഇല്ലാത്ത കഥകൾ കെട്ടിച്ചമച്ചത് എന്നാണ് താൻ സംശയിക്കുന്നത്. അതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കാരാട്ട് റാസാഖ് പ്രതികരിച്ചു.