Kerala Pranamam

ഹരിയാനയിലെ നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു

ഗുരുഗ്രാം : ഹരിയാനയിലെ നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. പൊളിക്കല്‍ നടപടികള്‍ നാലു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചത്.ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. നോട്ടീസ് പോലും നല്‍കാതെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.നൂഹില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് യു.പി മോഡല്‍ പൊളിക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ചേരികളും കടകളും തകര്‍ത്ത അധികൃതര്‍ കഴിഞ്ഞ ദിവസം മൂന്നുനിലയുള്ള സഹാറ ഹോട്ടല്‍ ഉള്‍പ്പെടെ 16-ഓളം സ്ഥാപനങ്ങള്‍ തകര്‍ത്തിരുന്നു. നിയമവിരുദ്ധമായാണ് നിര്‍മാണമെന്നും വി.എച്ച്.പി ജാഥക്ക് നേരെ കല്ലേറുനടന്നത് ഈ കെട്ടിടങ്ങളില്‍നിന്നാണെന്നുമാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അശ്വനികുമാര്‍ പറഞ്ഞത്.ടൗരു പട്ടണത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ 250ഓളം കുടിലുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തിയിരുന്നു. നല്‍ഹാര്‍ മെഡിക്കല്‍ കോളജിന് ചുറ്റുമുള്ള 2.6 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 12 സ്ഥലങ്ങളിലെ നിര്‍മാണവും ജില്ല ഭരണകൂടം തകര്‍ത്തിരുന്നു. ഇന്നലെ, നൂഹിലെ കര്‍ഫ്യൂവില്‍ മൂന്നുമണിക്കൂര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്.