
മരട് ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്കുള്ള ഇൻഷുറൻസിന്റെ പ്രാഥമിക നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഫ്ളാറ്റുപൊളിക്കലിനുള്ള പ്രാഥമികനടപടികൾ പത്തുദിവസത്തിനകം പൂർത്തിയാക്കാനാവുമെന്നും യോഗം വിലയിരുത്തി.
മരടിലെ വിവാദ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തെ വീടുകൾക്കുണ്ടാകാവുന്ന കേടുപാടുകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ. ഇൻഷുറൻസ് കമ്പനികളുമായി സർക്കാർ നടത്തുന്ന ചർച്ചക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പൊടി ഒഴിവാക്കാൻ വെള്ളം സ്‌പ്രേ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുപ്പത് അടി ഉയരത്തിൽ മറ കെട്ടിയാകും ഫ്ളാറ്റ് പൊളിക്കൽ.
പ്രാഥമിക നടപടികൾ പത്തുദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. മന്ത്രി എസി മൊയ്തീനൊപ്പം, എം സ്വരാജ് എംഎൽഎ, സ്പെഷ്യൽ ഓഫീസർ സ്നേഹിൽ കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.




