തിരുവനന്തപുരം∙ കീഴാറ്റൂരിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു മന്ത്രി ജി. സുധാകരന്‍.
പരിഹാരം പറയേണ്ടതു സമരക്കാരാണ്. അവര്‍ക്ക് അതിനാകുന്നില്ല. സമരക്കാര്‍ കോണ്‍ഗ്രസുകാരാണ്. ബിജെപിക്കാരും സംസ്ഥാന സര്‍ക്കാരിനെതിരെയുണ്ട്. കേന്ദ്രനേതൃത്വത്തോടു ചോദിച്ചിട്ടാണോ ബിജെപിക്കാര്‍ സമരത്തിനിറങ്ങിയത്? വയല്‍ക്കിളികളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു.
വയൽക്കിളികളുടെ രണ്ടാംഘട്ട സമരത്തിന് തുടക്കം
വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ സർക്കാരിന് അവകാശമില്ലെന്നു പ്രഖ്യാപിച്ചു കീഴാറ്റൂരിൽ വയൽക്കിളികളുടെ രണ്ടാംഘട്ട സമരത്തിനു തുടക്കം. കുന്നിടിച്ചും വയൽനികത്തിയുമുളള വികസനത്തെ എതിർക്കുന്നുവെന്നും വികസന ഭീകരവാദമാണ് കേരളത്തിൽ നടക്കുന്നതെന്നുമാണു വയൽകിളികളുടെ ആരോപണം. പ്രകൃതിയെ ചൂഷണം ചെയ്തു നടത്തുന്ന ഒരു വികസന പ്രവർത്തനത്തെയും അംഗീകരിക്കാനാകില്ലെന്നു പ്രഖ്യാപിച്ചാണു വയൽകിളികൾ രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിച്ചത്. ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയാണിത്. കുന്നിടിച്ചും വയൽ നികത്തിയുമുളള വികസനത്തെ എതിർക്കുക തന്നെ ചെയ്യും. കീഴാറ്റൂർ വയലിൽ സിപിഎം പ്രവർത്തകർ കത്തിച്ച സമരപ്പന്തൽ പുനർനിർമിച്ചാണ് പൊതു യോഗം സംഘടിപ്പിച്ചത്. സമരസമിതി നേതാവ് നമ്പ്രാടത്ത് ജാനകിയമ്മ യോഗം ഉദ്ഘാടനം ചെയ്തു.
മാർച്ചിന് വൻ ജനപങ്കാളിത്തം
കേരളം കീഴാറ്റൂരിലേക്ക് മാർച്ചിന് വൻ ജനപങ്കാളിത്തം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം ആളുകളാണ് കീഴാറ്റൂർ ഗ്രാമത്തിലെത്തിയത്. സുരേഷ് ഗോപിയും വി.എം.സുധീരനും പി.സി.ജോർജും പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും മാർച്ചിൽ അണിനിരുന്നു. രണ്ടരയ്ക്കു തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് അര മണിക്കൂർ കൊണ്ട് കീഴാറ്റൂർ വയലിലെത്തി. വി എം സുധീരനും ബി. ഗോപാലകൃഷ്ണനും മുൻനിരയിൽ നടന്നു. കാണാൻ നൂറു കണക്കിന് ആളുകൾ വഴിയരികിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും സമരത്തിൽ അണിനിരന്നു. പിണറായി വിജയൻ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു.
സിപിഎമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ
കീഴാറ്റൂർ സമരത്തില്‍ സിപിഎമ്മിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ. സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മനോരമ ന്യൂസിനോടു പറഞ്ഞു. എന്തിനാണ് സിപിഎം വാശി പിടിക്കുന്നതെന്ന് അറിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയച്ച സാഹചര്യത്തിൽ പ്രതിരോധം തീർത്തതു ശരിയായില്ലെന്നും പി. സന്തോഷ് കുമാര്‍ പറഞ്ഞു.








