കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഡയറിയും അനുബന്ധ തെളിവുകളും പരിശോധിക്കുമ്പോൾ പ്രതി സ്വർണക്കടത്തിൽ പങ്കാളിയാണെന്ന് വിശ്വസിക്കാൻ പ്രഥമദൃഷ്ട്യ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണകുമാർ ജാമ്യം നൽകാൻ വിസമ്മതിച്ചത്.
അതേസമയം, കുറ്റകൃത്യത്തിലെ തീവ്രവാദ ബന്ധം സ്ഥാപിക്കാൻ തക്ക തെളിവുകൾ ഇനിയും അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് ഏഴ് പേജുള്ള ഉത്തരവിൽ മൂന്നിടത്തായി കോടതി പരാമർശിക്കുന്നുണ്ട്. സ്വർണക്കടത്തിൽ നിന്നുള്ള വരുമാനം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നോ ഉപയോഗിക്കാൻ ഉദ്ദേശിച്ചതാണെന്നോ കാണിക്കാൻ ആവശ്യമായ രേഖകളൊന്നും നിലവിൽ ഹാജരാക്കിയിട്ടില്ല. കൂടാതെ, സ്വപ്നക്ക് ഏതെങ്കിലും തീവ്രവാദ സംഘടനയുമായോ തീവ്രവാദ പ്രവർത്തനവുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടായിരുന്നതായി തെളിയിക്കാനും കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, കുറ്റകൃത്യത്തിന് പിന്നിലെ തീവ്രവാദം സംബന്ധിച്ച് എൻ.ഐ.എയുടെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന നിർദേശത്തോടെയാണ് ഏഴ് പേജുള്ള കോടതി ഉത്തരവ് അവസാനിപ്പിക്കുന്നത്.





