കല്‍പ്പറ്റ : സംസ്ഥാനത്തെ റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്ന് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ റേഷന്‍ കടകളുടെ രൂപത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. ആദ്യപടിയായി മാര്‍ച്ച്–ഏപ്രില്‍ മാസത്തോടെ ഗ്രാമീണ മേഖലയിലെ ആയിരം റേഷന്‍കടകള്‍ വഴി റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്തു തുടങ്ങും. ചെറിയ ബാങ്കിങ് സേവനങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ സാധ്യമാക്കും. സപ്ലൈകോ, ബാങ്കുകള്‍ എന്നിവരുമായി ഇക്കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഘട്ടം ഘട്ടമായി റേഷന്‍ കടകള്‍ ആധുനികവല്‍ക്കരിക്കു ന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് റേഷന്‍ വ്യാപാരികള്‍ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കും. റേഷന്‍ വിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ പരിശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും സ്വന്തം സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ ലിങ്ക് ചെയ്ത് റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. വിദൂര സ്ഥലങ്ങളിലുള്ള ആദിവാസി ഊരുകളിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സഞ്ചരിക്കുന്ന റേഷന്‍കട സംവിധാനം കൂടുതല്‍ കോളനികളിലേക്ക് വ്യാപിപ്പിക്കും.ഫയല്‍ അദാലത്ത് റേഷന്‍ കടകളുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് നടത്തി. മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയില്‍ 6,377 മുന്‍ഗണന കാര്‍ഡുകള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്ന 2013 കാര്‍ഡുകള്‍ ഇക്കാലയളവില്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട കേസുകളില്‍ അദാലത്തിലൂടെ 14 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. അദാലത്തില്‍ റേഷനിങ് കണ്‍ട്രോളര്‍ എസ് കെ ശ്രീലത, ഉത്തരമേഖലാ റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി എ സജീവ് എന്നിവരും താ ലൂക്ക് സപ്ലൈ ഓഫീസര്‍മാരും പങ്കെടുത്തു. മട്ട അരി വിതരണം ?ഫ്രെബ്രുവരി മുതല്‍ ജില്ലയില്‍ മട്ട അരി (സിഎംആര്‍) റേഷന്‍കട വഴി ഫെബുവരി മുതല്‍ നല്‍കും. റേഷന്‍ കടവഴി മട്ട അരി വിതരണം ചെയ്യണമെന്ന പൊതു ആവശ്യം അംഗീകരിച്ചാണ് അരി വിതരണമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (പച്ചയും നീലയും കാര്‍ഡുകള്‍) കൂടുതല്‍ പച്ചരി വേണമെന്ന ആവശ്യത്തിലും നടപടിയുണ്ടാകും. കിട്ടുന്ന അരിയില്‍ പരമാവധി 50 ശതമാനം പച്ചരിയായി വാങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…