ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇന്ധന വില വര്‍ധനയ്ക്ക് കാരണം യുക്രൈന്‍ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെണ്ണ വില വര്‍ധനയുടെ കാരണം പരിശോധിച്ച് പ്രതികരിക്കാമെന്ന് വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ – യുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇന്ധനവില വര്‍ധനയക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്സിഡി നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാണ് നിലവില്‍. തിരുവനന്തപുരത്ത് പെട്രോള്‍വില 115 കടന്നു.
യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി

      ന്യൂഡല്‍ഹി: തെരുവുനായ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാ…