Home Breaking News ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

2
0

 


നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.
കളക്ടറുടെ ഉത്തരവുമായി കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് കുടുംബാംഗങ്ങളുടെ നാടകീയ രംഗങ്ങള്‍ നടന്നത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ഇവരെ പൊലീസ് ബലം പ്രയോഗിച്ച് കല്ലറയുടെ ഭാഗത്ത് നിന്ന് നീക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കണമെന്നും, അവരുടെ ഭാഗം കൂടി കേട്ട ശേഷമേ നിലപാടെടുക്കാവൂയെന്ന് കുടുംബത്തിന്റെ അഭിഭാഷകരും ഹൈന്ദവ സംഘടന പ്രതിനിധികളും ജില്ലാ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.
ഇതിനിടെ കുടുംബത്തിന്റെ അഭിഭാഷകര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി. ഇതോടെ കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നം ഉടലെടുത്തതോടെ നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ക്ക് തീരുമാനം എടുക്കേണ്ടി വന്നു. പിന്നാലെയാണ് ബന്ധുക്കളെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെത്തിച്ച് ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്.
ഗോപന്‍ സ്വാമിയുടെ സമാധിയില്‍ ബന്ധുക്കള്‍ പറയുന്നതാണോ, പരാതിയില്‍ പറയുന്നതാണോ ശരിയെന്ന അന്വേഷണമാണ് നടക്കുന്നത്. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇനിയൊരു ചര്‍ച്ചയില്ലെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബന്ധുക്കളെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. നേരത്തെ ആളെ കാണ്‍മാനില്ലെന്ന പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ മക്കളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപന്‍ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകന്‍ രാജസേനന്റെന്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗണ്‍സിലര്‍ അജിത പറഞ്ഞിരുന്നു. സമാധിയെ കുറിച്ചുള്ള പോസ്റ്ററില്‍ വരെ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഗോപന്‍ സ്വാമി കഴിഞ്ഞ വ്യാഴാഴ്ച സമാധിയായെന്നാണ് കുടുംബം പറയുന്നത്. അന്ന് വൈകീട്ട് ആലുംമൂടിലെ ഒരു സ്ഥാപനത്തില്‍ നിന്നും കളര്‍ പ്രിന്റ് എടുത്ത് അടുത്ത ദിവസം രാവിലെ സമീപത്ത് ഒട്ടിച്ചെന്നാണ് മക്കളുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here