Home Special Story സാഹിത്യകലയില്‍ ഒരു സത്യാന്വേഷി; ഡോ. എം. ലീലാവതിയുടെ സാഹിത്യരചനകളിലൂടെ

സാഹിത്യകലയില്‍ ഒരു സത്യാന്വേഷി; ഡോ. എം. ലീലാവതിയുടെ സാഹിത്യരചനകളിലൂടെ

2
0

ഡോ. കെ എസ് രവികുമാര്‍

എറണാകുളം മഹാരാജാസ് കോളേജ്. കാലം 1946. അന്നത്തെ പ്രശസ്ത മലയാളസാഹിത്യകാരന്‍കൂടിയായിരുന്ന ഇംഗ്‌ളീഷ് പ്രൊഫസര്‍ പി. ശങ്കരന്‍നമ്പ്യാര്‍ പ്രിന്‍സിപ്പല്‍. ഇന്റര്‍മീഡിയറ്റ് സയന്‍സ് ഗ്രൂപ്പിന്റെ ക്‌ളാസില്‍ ഇംഗ്‌ളീഷ് ലക്ചറര്‍ അവധിയായിരുന്ന പീരിയേഡില്‍ പ്രിന്‍സിപ്പല്‍ കടന്നുചെന്നു. കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന, ഷേക്‌സ്പിയറുടെ കിങ് റിച്ചാര്‍ഡ് IIനെക്കുറിച്ച് അദ്ദേഹം സംസാരിച്ചുതുടങ്ങി. അതിനിടെ, ആ നാടകത്തിലെ,`I give this heavy weight from off my head
And this unwieldy sceptre from my hand’ എന്ന വരികള്‍ ചൊല്ലിയിട്ട്, അതിനുസമാനമായ ഏതെങ്കിലും മലയാള കവിതാഭാഗം പറയാമോ എന്ന് ചോദിച്ചു. പെട്ടെന്ന് ഒരു പെണ്‍കുട്ടി എഴുന്നേറ്റ്, വള്ളത്തോളിന്റെ ‘പുരാണങ്ങള്‍’ എന്ന കവിതയിലെ വരികള്‍ ചൊല്ലി:’ചെങ്കോലു ദൂരത്തിട്ടു യോഗദണ്ഡെടുക്കുന്നു
പൊന്‍കിരീടത്തെജ്ജടാജൂടമായ് മാറ്റീടുന്നു’ഇന്നത്തെ ഡോ. എം ലീലാവതിയായിരുന്നു ആ പെണ്‍കുട്ടി. ആ വിദ്യാര്‍ഥിനിയുടെ ഭാവി നിര്‍ണയിക്കപ്പെട്ട മുഹൂര്‍ത്തമായിരുന്നു അത്.ഏറെ മതിപ്പുതോന്നിയ ശങ്കരന്‍നമ്പ്യാര്‍ ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് മലയാളം ബിഎയ്ക്ക് ചേരണമെന്ന് ലീലാവതിയോട് നിര്‍ദേശിച്ചു. എന്നാല്‍, ഇന്റര്‍മീഡിയറ്റിന് ഒന്നാംറാങ്ക് നേടിയ ലീലാവതി മഹാരാജാസില്‍ കെമിസ്ട്രി ബിഎസ്സിക്കാണ് ചേര്‍ന്നത്. അതറിഞ്ഞ ശങ്കരന്‍നമ്പ്യാര്‍ എന്താണ് മലയാളത്തിന് ചേരാതിരുന്നത് എന്നന്വേഷിച്ചപ്പോള്‍, സയന്‍സ് പഠിക്കാനുള്ള താല്‍പ്പര്യംകൊണ്ട് എന്നായിരുന്നു മറുപടി. ‘താന്‍ മലയാളം പഠിച്ചാല്‍ മതി, അതാണ് തന്റെ വഴി’ എന്നുപറഞ്ഞ് പ്രിന്‍സിപ്പല്‍ ലീലാവതിയെ മലയാളത്തിലേക്ക് മാറ്റി. കുട്ടിയുടെ സങ്കടം കണ്ട് ബിഎ ജയിച്ചാലുടന്‍ കോളേജ് ലക്ചററായി താന്‍ ജോലി ഉറപ്പാക്കാമെന്ന് സാന്ത്വനിപ്പിച്ചു.സര്‍വകലാശാലയില്‍ ഒന്നാംറാങ്കോടെ മലയാളം ബിഎ പാസായ എം ലീലാവതിക്ക് തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ അധ്യാപികയാകാന്‍ അദ്ദേഹംതന്നെ വഴിയൊരുക്കി. അങ്ങനെ 1949ല്‍ കോളേജ് ലക്ചററായ ലീലാവതി, പിന്നീട് എംഎ ബിരുദം നേടുകയും ഗവ. കോളേജില്‍ അധ്യാപികയാകുകയും ചെയ്തു. കേരളം ഇന്ന് ആദരിക്കുന്ന അധ്യാപികയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ശാസ്ത്രപഠനത്തില്‍നിന്ന് മലയാളത്തിന്റെ വഴിയില്‍ എത്തിയത് ഇങ്ങനെയായിരുന്നു.ശാസ്ത്രത്തോടുള്ള ആഭിമുഖ്യം ലീലാവതി ടീച്ചര്‍ എന്നും വിടാതെ സൂക്ഷിച്ചു. ഫിസിക്‌സ് പ്രൊഫസറും ശാസ്ത്രസാഹിത്യകാരനുമായിരുന്ന ഭര്‍ത്താവ് ഡോ. സി. പി. മേനോന്റെ പിന്തുണ ലീലാവതിയുടെ ശാസ്ത്രാഭിമുഖ്യത്തെ പോഷിപ്പിച്ചു. ടീച്ചറുടെ ആദ്യകാല കൃതികളില്‍ ഒന്ന് ‘കവിതയും ശാസ്ത്രവും’ (1969) ആണ്. മേനോന്‍ സാറിനോടൊപ്പം ചില ശാസ്ത്രകൃതികള്‍ ലീലാവതി ടീച്ചര്‍ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.

സാഹിത്യനിരൂപണത്തില്‍ മുന്നേറിയപ്പോള്‍ അവര്‍ നടത്തിയതില്‍ ഏറെയും മനഃശാസ്ത്രാധിഷ്ഠിതമായ പഠനങ്ങളാണ്. തന്റെ പ്രധാനപ്പെട്ട പല പഠനങ്ങളുടെയും സൈദ്ധാന്തികാടിത്തറയായി എം. ലീലാവതി മനഃശാസ്ത്രത്തെ കൈക്കൊണ്ടു. സമൂഹമനഃശാസ്ത്രത്തെ കേന്ദ്രീകരിക്കുന്ന ആദിപ്രരൂപപരമായ (Archetypal) നിരൂപണത്തിന് മലയാളത്തില്‍ വഴിതുറന്നതും ആ രംഗത്ത് കാര്യമായി മുന്നേറിയതും എം. ലീലാവതിയാണ്- ഒരുപക്ഷേ, എം. ലീലാവതി മാത്രമാണ്. ഈ വിഷയത്തിലുള്ള ടീച്ചറുടെ അവഗാഹത്തിന്റെ തെളിവാണ് ‘ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍- ഒരു പഠനം’ എന്ന ഗ്രന്ഥം. ഫ്രോയിഡിനെ തുടര്‍ന്ന് മനഃശാസ്ത്രപഠനത്തിന് പുതിയ തലങ്ങള്‍ കണ്ടെത്തിയ സി. ജി. യുങ്ങിന്റെ `The Archetypes and Collective Unconciounsess’ എന്ന ഗ്രന്ഥത്തിലെയും അതിനെ പിന്തുടരുന്ന ‘Orgins and History of consciounsess’ എന്ന പുസ്തകത്തിലെയും ആശയലോകത്തെ പ്രധാനമായും ആധാരമാക്കിയാണ് ലീലാവതിയുടെ പഠനം. ഈ ഗ്രന്ഥങ്ങളിലെ ആശയങ്ങളെ മുഖ്യമായി അവലംബിക്കുമ്പോഴും പൌരസ്ത്യദര്‍ശനങ്ങളുടെ വെളിച്ചങ്ങളുമായി അതിനെ സമന്വയിപ്പിക്കുന്നു. ഈ അംശത്തിലാണ് എം ലീലാവതിയുടെ ആദിപ്രരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിന് വ്യതിരിക്തത കൈവരുന്നത്.സാഹിത്യനിരൂപണരംഗത്ത് എം ലീലാവതി ശ്രദ്ധേയമായ തുടക്കംകുറിച്ചത് 1951 നവംബര്‍ 25ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനത്തിലൂടെയായിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ ‘നിമിഷം’ എന്ന കവിതയെക്കുറിച്ച് കുട്ടികൃഷ്ണമാരാര്‍ എഴുതിയ വിമര്‍ശനത്തിനുള്ള പ്രത്യാഖ്യാനമായിരുന്നു അത്. പില്‍ക്കാലത്ത് എം. ലീലാവതിയുടെ കാവ്യനിരൂപണം പടര്‍ന്നുപന്തലിച്ചപ്പോള്‍ അതിന്റെ ഒരു പ്രധാന ഭാഗമായിത്തീര്‍ന്നു ജിയുടെ കവിതയെക്കുറിച്ചുള്ള പഠനങ്ങള്‍. ജി ശങ്കരക്കുറുപ്പ് മുതല്‍ക്കിങ്ങോട്ടുള്ള മലയാളത്തിലെ കാല്‍പ്പനിക കവികളില്‍ കേന്ദ്രീകരിക്കുന്നവയാണ് എം ലീലാവതിയുടെ കവിതാപഠനങ്ങളില്‍ നല്ലൊരു പങ്ക്. വര്‍ണരാജി, കവിതാധ്വനി, അമൃതമശ്‌നുതേ, ജിയുടെ കാവ്യജീവിതം തുടങ്ങിയ പ്രമുഖ കൃതികള്‍ അത് വ്യക്തമാക്കുന്നു.പിന്നീട്, 1960കളോടെ രൂപപ്പെട്ട ആധുനികകവിതയെയും അതിന്റെ പ്രഭാവകാലത്തിനുശേഷം വന്ന ആധുനികാനന്തര കവിതയെയും അവയുടെ ഭാവുകത്വസ്വഭാവം തിരിച്ചറിഞ്ഞ് അനുഭാവപൂര്‍വം സമീപിക്കാന്‍ എം. ലീലാവതിക്ക് കഴിഞ്ഞു. കടമ്മനിട്ട രാമകൃഷ്ണന്‍, സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവരുടെ കവിതകളെക്കുറിച്ച് നടത്തിയ വിശദമായ പഠനങ്ങള്‍ കാല്‍പ്പനികാഭിരുചിയില്‍നിന്ന് ഭിന്നമായ തലങ്ങളിലേക്ക് കടക്കാന്‍ കെല്‍പ്പുള്ള നിരൂപണപ്രതിഭയെ കാട്ടിത്തരുന്നു. സമകാലിക മലയാളകവിതയിലെ പ്രതിഭാസ്ഫുരണമുള്ള എഴുത്തുകാരെയും മികച്ച രചനകളെയും എം ലീലാവതി ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരുടെ സമീപനം ഉദാരമാണ്.കവിതാപഠനമേഖലയിലെ എം. ലീലാവതിയുടെ ഏറ്റവും പ്രമുഖമായ സംഭാവനയാണ് ‘മലയാളകവിതാസാഹിത്യചരിത്രം’. വ്യത്യസ്ത ചരിത്രഘട്ടങ്ങളിലെ ഗണനീയമായ മലയാളകവിതകളെയെല്ലാം പരിചയപ്പെടുത്തിയും വിശദീകരിച്ചും വിലയിരുത്തിയും പോകുന്ന ആ ഗ്രന്ഥം, മലയാളത്തിലെ മികച്ച സാഹിത്യചരിത്ര കൃതിയാണ്. ചരിത്രകാരിയുടെ സന്തുലിതമായ കാഴ്ചപ്പാടും രചനയുടെ മര്‍മങ്ങളെ സ്പര്‍ശിച്ചുപോകുന്ന രീതിയും സംക്ഷിപ്തമായ പ്രതിപാദനവും ശ്രദ്ധേയമാണ്. പുതിയ പതിപ്പുകളില്‍ ആനുകാലികമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിക്കൊണ്ട് ‘മലയാളകവിതാസാഹിത്യചരിത്ര’ത്തിന് സമകാലികസ്വഭാവം കൈവരുത്താനും എം. ലീലാവതി ശ്രമിച്ചുപോരുന്നു.എം ലീലാവതിയുടെ കവിതാപഠനങ്ങളുടെ മുഖ്യസ്വഭാവം അവയുടെ വ്യാഖ്യാനാത്മകതയാണ്. കാവ്യപാഠത്തെ ആഴത്തില്‍ പഠിച്ച് അതിന്റെ വിഭിന്നങ്ങളായ ആന്തരാര്‍ഥങ്ങളും ധ്വനിമാനങ്ങളും വിശദമാക്കിക്കൊണ്ടാണ് അവര്‍ വിലയിരുത്തുന്നത്. മലയാളത്തിലും ഇംഗ്‌ളീഷിലും സംസ്‌കൃതത്തിലുമുള്ള വിപുലമായ സാഹിത്യപരിചയം, വ്യത്യസ്ത വിജ്ഞാനമേഖലകളില്‍നിന്ന് ആര്‍ജിച്ച വെളിച്ചങ്ങള്‍, പാശ്ചാത്യ-പൌരസ്ത്യ സാഹിത്യസിദ്ധാന്തങ്ങളിലുള്ള അവഗാഹം എന്നിവയൊക്കെ ഈ വ്യാഖ്യാനാത്മക സമീപനത്തിന് കരുത്തുനല്‍കുന്നു. കവിതപോലെതന്നെ നോവലും എം. ലീലാവതിയെ ആകര്‍ഷിച്ച സാഹിത്യവിഭാഗമാണ്. ഷോളോഖോവിന്റെ വിശ്രുതമായ ഡോണ്‍ നോവലുകളെക്കുറിച്ചുള്ള പഠനമാണ് ‘വിശ്വോത്തരമായ വിപ്‌ളവേതിഹാസം’. സി രാധാകൃഷ്ണന്റെ നോവലുകളെക്കുറിച്ചുള്ള ‘അപ്പുവിന്റെ അന്വേഷണം’, പ്രധാനപ്പെട്ട ആധുനിക മലയാളനോവലുകളെക്കുറിച്ചുള്ള പഠനങ്ങളടങ്ങിയ ‘കാവ്യാരതി’ എന്നീ ഗ്രന്ഥങ്ങള്‍ ഈ രംഗത്തെ ടീച്ചറുടെ ശ്രദ്ധേയമായ സംഭാവനകളാണ്. ‘അസുരവിത്ത്- ഒരു പഠനം’, ‘ശൃംഗാരാവിഷ്‌കാരം സി വിയുടെ കൃതികളില്‍’, ‘ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍’ എന്നീ പുസ്തകങ്ങളും ഈ ഗണത്തില്‍ വരുന്നു.കവിതാപഠനങ്ങളിലും നോവല്‍പഠനങ്ങളിലും മാത്രമായി എം. ലീലാവതിയുടെ സംഭാവനകള്‍ ഒതുങ്ങുന്നില്ല. ജീവചരിത്രം, വിവര്‍ത്തനം, സാമൂഹിക നിരീക്ഷണം, സംസ്‌കാര പഠനം എന്നിങ്ങനെയുള്ള മേഖലകളിലും വൈവിധ്യമാര്‍ന്ന സംഭാവനകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. മലയാള സാഹിത്യവിമര്‍ശനം സംസ്‌കൃതത്തിന്റെ അടിത്തറയുള്ളവര്‍ക്കുമാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജ്ഞാനമേഖലയാണ് എന്ന സമീപനം മാറിവരികയും ഇംഗ്‌ളീഷിലൂടെ നേടുന്ന നവീന പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളിലുള്ള അടിയുറപ്പാണ് പ്രധാനം എന്ന കാഴ്ചപ്പാട് ശക്തമാകുകയും ചെയ്ത ഘട്ടത്തിലാണ് എം. ലീലാവതി എന്ന സാഹിത്യനിരൂപകയുടെ സ്വത്വം രൂപപ്പെട്ടുവന്നത്. എന്നാല്‍, ആ രീതിയിലുള്ള നവീന വൈജ്ഞാനിക സജ്ജീകരണങ്ങള്‍ നേടുന്നതിനൊപ്പം സംസ്‌കൃതസാഹിത്യചിന്തയിലും അവര്‍ അവഗാഹം നേടി. അതിന്റെയെല്ലാം സമന്വയം ലീലാവതിയുടെ സാഹിത്യവിമര്‍ശനത്തിന് ആഴവും വ്യാപ്തിയും ആന്തരികബലവും നല്‍കി.സാഹിത്യവിമര്‍ശനം പുരുഷപ്രാമാണ്യം നിലനിന്നിരുന്ന ഒരു ധൈഷണിക മേഖലയായിരുന്നു. അവിടെ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് അത്യുന്നതമായ സ്ഥാനം നേടാന്‍ ലീലാവതിക്ക് കഴിഞ്ഞു. തികഞ്ഞ പാണ്ഡിത്യവും നിശിതമായ വിശകലനശേഷിയും സൂക്ഷ്മമായ വ്യാഖ്യാനപാടവവും ഇടറാത്ത വിമര്‍ശനധീരതയും പ്രകടിപ്പിക്കുന്ന എം. ലീലാവതിയുടെ സാഹിത്യപഠനങ്ങള്‍ പൊതുവെ അക്രാമകമല്ല; ആസ്വാദനപരമാണ്. അപവാദങ്ങള്‍ ചിലതുമാത്രം. ഏത് കൃതിയിലും അതിന്റെ ഗുണങ്ങള്‍ കാണുവാനാണ് ലീലാവതി ശ്രദ്ധിക്കുന്നത്. ഏതെങ്കിലും സവിശേഷാഭിരുചിയുടെയോ കാഴ്ചപ്പാടിന്റെയോ തടവുകാരിയായി മാറാതെ പഴമയുടെ മേന്മകളെയും പുതുമയുടെ തനിമകളെയും അവര്‍ എടുത്തുകാട്ടുന്നു; വിശദീകരിക്കുന്നു. അങ്ങനെ എം. ലീലാവതിയുടെ സാഹിത്യപഠനങ്ങള്‍ പലപ്പോഴും മലയാളത്തിന്റെ മാതൃസ്വരമായിത്തീരുന്നു. സമര്‍പ്പിതമായ സാഹിത്യജീവിതമാണ് എം. ലീലാവതിയുടേത്. നിരന്തരമായി അവര്‍ എഴുതിക്കൊണ്ടിരുന്നു. ‘ഭാരതസ്ത്രീ’ എന്ന പുസ്തകംപോലെ, പല കൃതികളും ബൃഹത്തായ സമഗ്രപഠനങ്ങളാണ്. വാല്മീകി രാമായണത്തിന്റെ പരിഭാഷ ശ്രദ്ധേയമായ മറ്റൊരു സംഭാവനയാണ്. സമീപകാലത്ത് പുറത്തുവന്ന ‘നല്ലെഴുത്ത്’ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഭാഷാപരമായ കാര്യങ്ങളില്‍ വഴികാട്ടുന്ന കൈപ്പുസ്തകമാണ്. ഇങ്ങനെ വൈവിധ്യം പുലര്‍ത്തുന്ന മേഖലകളിലെ അവരുടെ സമ്പന്നമായ സാഹിത്യസംഭാവനകള്‍ അമ്പതിലേറെ പുസ്തകങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here