Kerala Pranamam

അച്ഛന്‍ വന്നു ഞാന്‍ പോവാണ്. ഗ്രാമത്തില്‍ അമ്മ കാത്തിരിക്കുന്നുണ്ട്


മലപ്പുറം : കൂട്ടുകാര്‍ക്ക് നിറപുഞ്ചിരി സമ്മാനിച്ച് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവള്‍ വീണ്ടും കുടുംബത്തിലേക്ക് ചേക്കേറി.പുതുവത്സരപ്പുലരിയില്‍ പുഷ്പയെ കാത്തിരിക്കുന്നത് പുതിയ ജീവിതം. വനിതാ ശിശു വികസന വകുപ്പിനുകീഴില്‍ തവനൂര്‍ റെസ്‌ക്യൂ ഹോമിലെ അന്തേവാസിയായിരുന്ന ഉത്തര്‍പ്രദേശ് ഡയറിയ ജില്ലയിലെ ഗര്‍മര്‍ സ്വദേശി പുഷ്പ അച്ഛനൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. യാത്ര പറഞ്ഞ് ഇറങ്ങുമ്‌ബോള്‍ മുറിഞ്ഞ വാക്കുകളില്‍ പുഷ്പ പറഞ്ഞു– ‘അച്ഛന്‍ വന്നു ഞാന്‍ പോവാണ്. ഗ്രാമത്തില്‍ അമ്മ കാത്തിരിക്കുന്നുണ്ട്’.ചെറിയ മാനസിക വെല്ലുവിളി നേരിട്ട പുഷ്പ 2012ല്‍ ആണ് തിരൂര്‍ പൊലീസ് മുഖേന റെസ്‌ക്യൂ ഹോമിലെത്തുന്നത്. അന്നുമുതല്‍ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. കൗണ്‍സിലിങ്ങില്‍നിന്നും മറ്റും അന്തേവാസികളുമായി സംസാരിക്കുന്നതില്‍നിന്നുമാണ് ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുപി വുമണ്‍ സ്റ്റേ സെന്ററുമായും ലഭ്യമായ മറ്റ് വിവരങ്ങളിലും അന്വേഷിച്ചാണ് മെയ് മാസത്തില്‍ പുഷ്പയുടെ ബന്ധുക്കളെ കണ്ടെത്തുന്നത്. തുടര്‍ അന്വേഷണത്തിലാണ് പുഷ്പയെ നഷ്ടമായിട്ട് 16 വര്‍ഷമായെന്ന് അറിയുന്നത്.2005ല്‍ പുഷ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുബൈ യാത്രക്കിടെ സെന്റര്‍ റെയിവേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ടാണ് പുഷ്പ ഒറ്റപ്പെടുന്നത്. അന്ന് പ്ലസ്വണ്‍ വിദ്യാര്‍ഥിയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് പരാതി നല്‍കി. കൂറേക്കാലം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 2021 മെയ് മാസത്തിലാണ് പുഷ്പ മലപ്പുറം ജില്ലയിലെ തനവൂരില്‍ ഉണ്ടെന്ന് വീട്ടുകാര്‍ അറിയുന്നത്.എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ പുഷ്പയുടെ മടക്കം മുടങ്ങി. കോവിഡ് ഇളവുകള്‍ വന്നതോടെ പുഷ്പയുടെ അച്ഛന്‍ ദീപ് രാജ് ഗുപ്ത മകളെ കൊണ്ടുപോവാന്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച തവനൂരില്‍ എത്തിയ അച്ഛന്‍ വെള്ളിയാഴ്ച വൈകിട്ടാണ് മകളുമായി മടങ്ങിയത്. രണ്ടുപേര്‍ക്കുമുള്ള തേര്‍ഡ് എസി ടിക്കറ്റും വീടുവരെ എത്താനുള്ള ഭക്ഷണമടക്കമുള്ള ചെലവും വനിതാ ശിശു വികസന വകുപ്പ് വഹിച്ചു.