കൊല്ലം: അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെന്‍സിയര്‍ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിന്‍. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. 1978ല്‍ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ.പിന്നാലെ എ.ബി. രാജിന്റെ കഴുകന്‍, ചന്ദ്രകുമാറിന്റെ അഗ്‌നിപര്‍വതം, കരിമ്ബന, രജനീഗന്ധി, ആറാം തമ്ബുരാന്‍, ഗോഡ് ഫാദര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു.കിരീടം. ചെങ്കോല്‍, നാടോടി കാറ്റ്, ഗോഡ് ഫാദര്‍,ഓഗസ്റ്റ് 15, ഹലോ, അവന്‍ ചാണ്ടിയുടെ മകന്‍, ഭാര്‍വചരിതം മൂന്നാം ഖണ്ഡം, ബല്‍റാം v/s താരാദാസ്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈല്‍, തച്ചിലേടത്ത് ചുണ്ടന്‍, സമാന്തരം, വര്‍ണപ്പകിട്ട്, ആറാം തമ്ബുരാന്‍, സ്ഫടികം, സാഗരം സാക്ഷി, ആനവാല്‍ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ ജോണി ഭാഗമായി. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. മലയാളത്തിന് പുറമേ തെലുങ്കു്, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു.








