Kerala Pranamam

അരവിന്ദാക്ഷനും ജില്‍സണും റിമാന്‍ഡില്‍; ഉന്നതബന്ധങ്ങള്‍ വ്യക്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സണെയും കോടതി റിമാന്‍ഡ് ചെയ്തു. തട്ടിപ്പ് സംഘടിത കുറ്റകൃത്യമാണെന്നും കേസിലെ ഉന്നതബന്ധങ്ങള്‍ വ്യക്തമായെന്നും ഇ.ഡി. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയില്‍പ്പെടുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ 63 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍, അമ്മയ്ക്ക് ആകെ 1600 രൂപയുടെ കാര്‍ഷികപെന്‍ഷന്‍ മാത്രമാണുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വെച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ്‌കുമാറിന്റെ സഹോദരനെയാണെന്നും ഇ.ഡി. കണ്ടെത്തി. സതീഷ്‌കുമാറും അരവിന്ദാക്ഷനും ഒരുമിച്ച് വസ്തുവില്‍പനയുമായി ബന്ധപ്പെട്ട് ദുബായ് യാത്ര നടത്തിയിട്ടുണ്ട്. ചാക്കോ എന്ന ആളുമായും ഇരുവരും ഒന്നിച്ച് വിദേശയാത്ര നടത്തി. എന്നാല്‍, ചോദ്യംചെയ്യലില്‍ സഹകരിക്കാതിരുന്ന അരവിന്ദാക്ഷന്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ലെന്നും ഇ.ഡി പറയുന്നു. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള ഒരു വസ്തു ഇതിനിടെ വില്‍ക്കുകയും ചെയ്തു. 85 ലക്ഷം രൂപയ്ക്ക് പ്രവാസിയ്ക്കാണ് സ്ഥലം വിറ്റത്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങളും ഇ.ഡി. പരിശോധിച്ചു വരികയാണ്.