Kerala Pranamam

അവരുടെ കരച്ചില്‍ സഹിക്കാന്‍ കഴിഞ്ഞില്ല,? എന്തെങ്കിലും ചെയ്യണമെന്ന് തോന്നി; മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് വളകള്‍ ഊരി നല്‍കിയ സ്ത്രീ ഇതാണ്

കൊട്ടാരക്കര: ഉത്സവത്തിരക്കിനിടയില്‍ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കിയ സ്ത്രീയെ തിരിച്ചറിഞ്ഞു.കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയുടെ മാലയാണ് ക്ഷേത്രദര്‍ശനത്തിനിടെ നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് സുഭദ്രയ്ക്ക് വളയൂരി നല്‍കിയതെന്ന് തിരിച്ചറിഞ്ഞു. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. കരഞ്ഞു നിലവിളിക്കുന്ന സുഭദ്രയെ കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണെന്ന് തോന്നി. അല്ലാതെ പ്രശസ്തിക്ക് വേണ്ടിയൊന്നും താനത് ചെയ്തതെന്ന് ശ്രീലത പറയുന്നു.വളകള്‍ സമ്മാനിച്ച് ശ്രീലത പോയെങ്കിലും സുഭദ്രയ്ക്കും ആളിനെ പിന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ടു പവന്റെ വളകള്‍ നല്‍കിയ ശേഷം ഇത് വിറ്റ് മാല വാങ്ങിയ ശേഷം ദേവിക്ക് മുന്നില്‍ വന്ന് പ്രാര്‍ത്ഥിക്കമണമെന്നും പറഞ്ഞാണ് ശ്രീലത പോയത്. അത് അക്ഷരംപ്രതി സുഭദ്ര അനുസരിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഭക്തജനങ്ങളെ സാക്ഷിയാക്കി ദേവിക്ക് മുന്നില്‍ നിന്ന് സുഭദ്ര മാല കഴുത്തില്‍ ധരിച്ചു. ദേവിക്ക് സ്വര്‍ണപ്പൊട്ട് കാണിക്കയായി സമര്‍പ്പിക്കുകയും ചെയ്തു. വളകള്‍ സമ്മാനിച്ച ശ്രീലതയെ ഒരിക്കല്‍ കൂടി കാണണമെന്നാണ് ഇനി സുഭദ്രയുടെ ആഗ്രഹം.