Kerala Pranamam

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹര്‍ജിയും സമര്‍പ്പിച്ചു ; ഗവര്‍ണര്‍ക്കെതിരേ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കുന്ന കേരളത്തില്‍ ഒരാഴ്ചയ്ക്കിടെ ഗവര്‍ണര്‍ക്കെതിരേ രണ്ടാമത്തെ ഹര്‍ജിയും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു.നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി. സംസ്ഥാന ചീഫ് സെക്രട്ടറിയും സംസ്ഥാന നിയമ സെക്രട്ടറിയുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ യും ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതായാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭയിലെ അംഗങ്ങളോടും കാട്ടുന്ന കടുത്ത അനീതിയാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരേ രണ്ടു ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് അസാധാരണ നീക്കമാണെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രത്യേക അനുമതി ഹര്‍ജിയുമായും സമീപിച്ചിരിക്കുന്നത്.ഗവര്‍ണറുടെ നടപടിക്കെതിരേ നേരത്തേ കൊച്ചിയിലെ അഭിഭാഷകന്‍ പി.വി. ജീവേഷ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്ന് കാട്ടി ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ജസ്റ്റീസ് ഷാജി .പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഹൈക്കോടതി നടപടിക്കെതിരേയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.