ലഖ്‌നൗ: ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മകളെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് അച്ഛൻ പറഞ്ഞു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഖിംപുർ ഖേരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അറസ്റ്റിലായ പ്രതിയുടെ കരിമ്പു പാടത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തിരച്ചിലിൽ കരിമ്പു പാടത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. പെൺകുട്ടി മാനഭംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞയാഴ്ച ഹാപ്പുരിൽ ആറുവയസ്സുകാരിയും ബലാത്സംഗത്തിനിരയായിരുന്നു.
സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. മുൻ സർക്കാറും ബിജെപി സർക്കാറും യാതൊരു വ്യത്യാസമില്ലെന്നും അവർ കുറ്റപ്പെടുത്തി. ബിജെപിയുടെ കീഴിൽ ദലിതുകൾക്കെതിരെയുള്ള ആക്രമണം പാരമ്യത്തിലാണെന്ന്് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആരോപിച്ചു.











