ബെംഗളൂരു: കന്നഡ സിനിമ ലഹരിമരുന്നു റാക്കറ്റ് കേസ് അന്വേഷണം ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്ക് നീളുന്നു. ചൂതാട്ടകേന്ദ്രം നടത്തിപ്പിൽ പങ്കാളികളായ ബെംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വ്യാപാര ഇടപാടിൽ നടി സഞ്ജന ഗൽറാണിക്കും പങ്കുള്ളതായി ആരോപണം. ബെംഗളൂരുവിൽ നിന്നു ശ്രീലങ്കയിലേക്കും തിരിച്ചും ലഹരി മരുന്ന് കടത്തിയതിന്റെ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് പോലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം വ്യാപിപ്പിക്കുന്നത്.
കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സഞ്ജന ഗൽറാണിയും തമ്മിൽ ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിർമാതാവ് പ്രശാന്ത് സമ്ബർഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചിൽ പോലീസ് വ്യാപകമാക്കി.
ഈ മാസം 4ന് അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, കൊച്ചി കലൂർ സ്വദേശി നിയാസ് മുഹമ്മദ്, സെനഗൽ പൗരൻ ലോം പെപ്പർ സാംബ, പ്രശാന്ത് രങ്ക, രാഹുൽ ഷെട്ടി എന്നിവരെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരെ പാരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. നടി സഞ്ജന ഗൽറാണിയുടെയും രാഗിണിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാർട്ടി സംഘാടകനായ വിരേൻ ഖന്നയുടേയും പോലീസ് കസ്റ്റഡി 16 വരെ നീട്ടി.
നടുവേദനയ്ക്കു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്ന രാഗിണിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും ജയിലിൽ പ്രത്യേക സെൽ നൽകിയേക്കും. നടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിച്ചേക്കും. എന്നാൽ സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മലയാളികളായ അനൂപ് മുഹമ്മദിന്റെയും റിജേഷ് രവീന്ദ്രന്റെയും ജാമ്യഹർജി 18ന് പരിഗണിക്കാനായി ബെംഗളൂരു സെഷൻസ് കോടതി മാറ്റി. ഈ കേസിലെ പണമിടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തേക്കും.
Home Breaking News കന്നഡ സിനിമ ലഹരിമരുന്നു റാക്കറ്റ്; അന്വേഷണം ലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്ക്, നടി സഞ്ജന ഗൽറാണിക്കും വ്യാപാരത്തിൽ...





