കള്ളക്കുറിച്ചി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഇന്ന് മരിച്ചു. ദുരന്തത്തില്‍ നിയമസഭ തുടര്‍ച്ചയായി തടസപ്പെടുത്തിയതിന് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജികള്‍ പരിഗണിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ മൂന്നിലേയ്ക്ക് മാറ്റി. ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുഷ്ബു കള്ളക്കുറിച്ചിയിലെത്തി ഇന്ന് വിവരങ്ങള്‍ ശേഖരിച്ചു.പുതുച്ചേരി, സേലം ആശുപത്രികളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഇതുവരെ മരിച്ചത് 63 പേര്‍. 88 പേര്‍ ആശുപത്രികളില്‍ തുടരുകയാണ്. 74 പേര്‍ ആരോഗ്യനില വീണ്ടെടുത്തു. വിഷമദ്യ ദുരന്തം ചോദ്യോത്തര വേള മാറ്റിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയില്‍ ബഹളം വച്ചു. നാല് ദിവസമായി ചട്ടവിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡു ചെയ്തു. 29ന് സഭ അവസാനിയ്ക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.സഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പഴനിസാമി പറഞ്ഞു. നാളെ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് എഡിഎംകെയും പിഎംകെയും നല്‍കിയ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ജൂലൈ മൂന്നിലേക്ക് മാറ്റി. ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ അധ്യക്ഷന്‍ കിഷോര്‍ മക്വാന, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുഷ്ബു എന്നിവര്‍ കള്ളക്കുറിച്ചിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.









