Kerala Pranamam

കാലിക്കറ്റില്‍ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക്ദാന നീക്കം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ 2014 സ്‌കീമിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് തോറ്റിട്ടും വാരിക്കോരി മാര്‍ക്ക് നല്‍കാന്‍ നീക്കം. വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ പഠിച്ച, വര്‍ഷങ്ങളായി സപ്ലിമെന്ററി പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവര്‍ക്കാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് 20 മാര്‍ക്ക് വരെ ചട്ടവിരുദ്ധമായി മോഡറേഷന്‍ നല്‍കാനൊരുങ്ങുന്നതെന്നാണ് പരാതി. ഒരു പേപ്പര്‍ മാത്രം കിട്ടാത്തവര്‍ക്കാണ് മാര്‍ക്ക് നല്‍കി വിജയിപ്പിക്കുന്നത്. ഇന്‍േറണല്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷം സെമിനാറും ഇന്റേണല്‍ പരീക്ഷയും മറ്റും നടത്തി മാര്‍ക്ക് നല്‍കാനും നീക്കമുണ്ട്. ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് നടത്തുന്നത് പല വിദ്യാര്‍ഥികള്‍ക്കും അറിയാന്‍ കഴിയാത്തതിനാല്‍ അവസരം നഷ്ടമായെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച നടക്കുന്ന അക്കാദമിക് കൗണ്‍സിലില്‍ മാര്‍ക്ക്ദാനം ചര്‍ച്ചയാകും. നിരവധി രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കടക്കമുള്ളവര്‍ക്കാണ് ജയിക്കാനുള്ള മാര്‍ക്കിന്റെ പകുതിയോളം മോഡറേഷനും ഇന്റേണല്‍ മാര്‍ക്കും നല്‍കുന്നത്. അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിന് വിധേയമായിട്ടാകും മാര്‍ക്ക്ദാനമെന്ന് വി.സി വ്യക്തമാക്കുന്നു. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളില്‍ അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരത്തിന് വിധേയമായി വി.സിക്ക് നടപടിയെടുക്കാമെന്ന ചട്ടത്തിന്റെ മറവിലാണ് നടപടി. ചട്ടപ്രകാരം പരീക്ഷ ബോര്‍ഡിനു മാത്രമേ മോഡറേഷന്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ അധികാരമുള്ളൂ. മാര്‍ക്ക്ദാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അതേസമയം, ഒരു നിര്‍ദേശം വന്നതാണ് അജണ്ടയായതെന്നും മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുമെന്നും സര്‍വകലാശാല വി.സി ഡോ. എം.കെ. ജയരാജ് പറഞ്ഞു. മോഡറേഷന്‍ കൊടുത്തിട്ടില്ല.