Kerala Pranamam

കുയിലുമല വ്യൂപോയിന്റും പാല്‍കുളംമേടും സഞ്ചാരികള്‍ക്ക് തുറന്നു നല്‍കണമെന്ന്

 

 

ചെറുതോണി: വനംവകുപ്പിന്റെ നഗരംപാറ റേഞ്ചിന്റെ കീഴിലുള്ള കുയിലുമല വ്യൂപോയിന്റും പാല്‍കുളംമേടും സഞ്ചാരികള്‍ക്ക് തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്‍കി. ഒരു വര്‍ഷം മുമ്ബുവരെ ഈ രണ്ടു സ്ഥലങ്ങളും കാണുന്നതിന് ധാരാളം സന്ദര്‍ശകരെത്തിയിരുന്നതാണ്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വനപാലകള്‍ സന്ദര്‍ശനം നിരോധിച്ച് ഇവിടെ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു. കുടിയേറ്റകാലം മുതല്‍ ഈ രണ്ടു പ്രദേശങ്ങളും ജനങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
രണ്ടു സ്ഥലത്തേയും മലകളുടെ മുകളില്‍ നിന്നാല്‍ നോക്കെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കുന്നുകളുടെ മനോഹാരിതയും ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യ സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയും.
എപ്പോഴും തണുത്തകാറ്റുള്ള പുല്‍മേടുകളില്‍ ഇളം കാറ്റേറ്റ് വിശ്രമിക്കുവാന്‍ വിദൂരസ്ഥലങ്ങളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നും ധാരാളം സന്ദര്‍ശകരെത്തും. സായാഹ്നങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്.
ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും കുയിലുമലയും പാല്‍കുളംമേടും മാത്രം തുറന്നു നല്‍കിയിട്ടില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ പാസുവെച്ച് സന്ദര്‍ശകരെ കയറ്റിയാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലും ടൗണിലെ വ്യാപാരികള്‍, ഹോട്ടലുടമകള്‍, ലോഡ്ജ്, ഹോംസ്റ്റേ നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.ഇടുക്കിയിലെ കാര്‍ഷിക വ്യാപാര മേഖല തകര്‍ന്നതിനാല്‍ ടൂറിസത്തിലൂടെ മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. അതിനാല്‍ ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളായ കുയിലുമല വ്യൂപോയിന്റും പാല്‍കുളംമേടും തുറന്നുനല്‍കുന്നതിന് നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.