Kerala Pranamam

കൂടുതല്‍ സര്‍വീസ്, കൂടുതല്‍ വരുമാനം മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന് ആലപ്പുഴ ഡിപ്പോ


ആലപ്പുഴ : മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ കെഎസ്ആര്‍ടിസി മറികടക്കുന്നതിങ്ങനെ. വിനോദസഞ്ചാര മേഖലയിലേക്കുള്‍പ്പെടെ സര്‍വീസ് തുടങ്ങിയ ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയുടെ വരുമാനം കോവിഡിനു മുമ്പുള്ളതിന്റെ 70 ശതമാനമായി ഉയര്‍ന്നു. തിങ്കളാഴ്ചകളില്‍ ഇത് 85 ശതമാനമാണ്. കോവിഡിനു മുമ്പ് 77 സര്‍വീസുണ്ടായിരുന്നു. പ്രതിദിന ശരാശരി വരുമാനം പത്തുലക്ഷം രൂപ. ഇപ്പോള്‍ സര്‍വീസുകളുടെ എണ്ണം 53. തിങ്കളാഴ്ചകളില്‍ 55ഉം.ഡിസംബര്‍ ആറിന് 8,50,160 രൂപ ലഭിച്ചു. ചൊവ്വ–7,06,318, ബുധന്‍–7,18,840 വെള്ളി–7,11,979 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ വരുമാനം.ബസുകളുടെ എണ്ണം വര്‍ധിപ്പിച്ചും ടൂറിസം മേഖലയിലേക്ക് സര്‍വീസ് തുടങ്ങിയുമാണ് കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നത്. ഇതിനൊപ്പം തീര്‍ഥാടകര്‍ക്കായി പ്രത്യേക സര്‍വീസും ആരംഭിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകളായ കൊല്ലൂര്‍, കോയമ്പത്തൂര്‍, തെങ്കാശി എന്നിവ പുനരാരംഭിച്ചിട്ടുണ്ട്. ഗുരുവായൂര്‍, തിരുവൈരാണിക്കുളം സര്‍വീസ് ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് നാലിന് ഡിപ്പോയില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. കൊടുങ്ങല്ലൂര്‍ , തൃപ്രയാര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും സൗകര്യമുണ്ടാകും.കൂടാതെ ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് ഡിപ്പോയില്‍നിന്ന് 19 മുതല്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. രാവിലെ ആറിന് പുറപ്പെടും. വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും. ഒരാള്‍ക്ക് പോയി വരുന്നതിന് 350 രൂപയാണ് ഈടാക്കുക. വൈകിട്ട് മൂന്നോടെ തിരിച്ചെത്തും.