ഹൈദരാബാദ് : ഇരുപത് ദിവസത്തോളം കേരളത്തെ ഇളക്കി മറിച്ച് കടന്ന് പോയ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ തെലങ്കാനയിലാണുള്ളത്.കേരളത്തില്‍ നിന്നും കര്‍ണാടകയും കടന്നാണ് യാത്ര തെലങ്കാനയുടെ മണ്ണില്‍ പ്രവേശിച്ചത്. തെലങ്കാനയില്‍ യാത്രയുടെ ആറാം ദിവസമാണ് ഇന്ന്. ഭാരത് ജോഡോ യാത്ര ഓരോ ദിവസവും കഴിയുമ്‌ബോള്‍ ആവേശം പതിന്മടങ്ങ് ഉയരുകയാണ്.ഉച്ചത്തിലുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ ഭാരത് ജോഡോ യാത്ര പോകുന്ന ഇടമെല്ലാം ഇളക്കി മറിച്ചാണ് കടന്ന് പോകുന്നത്. യാത്രയുടെ മുഖ്യ ആകര്‍ഷണമായ രാഹുലിനെ ഒരു നോക്കു കാണുന്നതിനാണ് ഗ്രാമവാസികള്‍ ഒത്തുകൂടുന്നത്. കേരളത്തിലെ യാത്രയ്ക്ക് ഇടയിലെന്ന പോലെ തെലങ്കാനയിലും ഇടയ്ക്കിടെ രാഹുല്‍ ചില കുസൃതികള്‍ ഒപ്പിക്കും, മുതിര്‍ന്ന നേതാക്കളെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴയ്ക്കുന്നതാവും ഇവ. അതിവേഗ നടത്തം പെട്ടെന്ന് ഗിയര്‍ മാറ്റി ഓട്ടത്തിലേക്ക് വഴിമാറുന്നതാണ് ഇതിലൊന്ന്. യാത്ര തെലങ്കാനയുടെ മണ്ണില്‍ പ്രവേശിച്ചതും നടത്തം ഓട്ടത്തിന് വഴിമാറിയിരുന്നു. യാത്രയ്ക്കിടയിലും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, മറ്റുള്ളവര്‍ക്ക് ഈ പാഠം പകര്‍ന്നു നല്‍കുന്നതിനും രാഹുല്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പുഷ് അപ്പ് അടക്കമുള്ള വ്യായാമ പ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്.കഴിഞ്ഞ ദിവസം യാത്ര തെലങ്കാനയിലെ മഹബൂബ് നഗര്‍ പട്ടണത്തിലെ ധര്‍മപൂരില്‍ നിന്നുമാണ് ആരംഭിച്ചത്. 20 കിലോമീറ്ററിലധികം സഞ്ചരിച്ച് ഷാദ്‌നഗറിലെ സോളിപൂര്‍ ജംഗ്ഷനിലാണ് യാത്ര അവസാനിച്ചത്. യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരുമായി രാഹുല്‍ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു.ഭാരത് ജോഡോ യാത്ര ഒരു ആഘോഷമാകുമ്‌ബോള്‍ രാഹുല്‍ പ്രസംഗങ്ങളില്‍ എതിരാളികളെ കടന്നാക്രമിക്കാന്‍ മറക്കുന്നില്ല. തെലങ്കാനയുടെ മണ്ണില്‍ ബിജെപിയെയും ടിആര്‍എസിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ സംസാരിക്കുന്നത്. കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും മോദിയുടെ നോട്ട് നിരോധന തീരുമാനം എപ്രകാരം ബാധിച്ചു എന്നും, ജി എസ് ടി നടപ്പിലാക്കിയതിന്റെ ദോഷങ്ങളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ടിആര്‍എസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിരന്തരം രാഹുല്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.’നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ കൃഷിയുമായി ബന്ധപ്പെട്ട് മൂന്ന് കറുത്ത നിയമങ്ങള്‍ പാസാക്കുമ്‌ബോള്‍, ടിആര്‍എസ് അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു,’ ഈ വാക്കുകളിലൂടെ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ദ്ധാര സജീവമാണെന്ന് രാഹുല്‍ പറഞ്ഞു വയ്ക്കുന്നു.സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…